'കൃഷിച്ചെലവ് കുറച്ചുകൊണ്ടുവരാൻ നടപടിയുണ്ടാകണം'

ചേളന്നൂർ: കൃഷിച്ചെലവ് അടിക്കടി വർധിച്ചുവരുകയും ഉൽപന്നങ്ങൾക്ക് വില കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകർ കൃഷിയിൽനിന്ന് മാറിനിൽക്കുന്ന അവസ്ഥയുണ്ടെന്നും കൃഷി ചെയ്യാൻ താൽപര്യമുള്ള എല്ലാവരെയും കൃഷിയിലേക്ക് കൊണ്ടുവരാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ചേളന്നൂർ ഫാർമേഴ്‌സ് ആൻഡ്‌ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി സംഘടിപ്പിച്ച കർഷകസംഗമം ആവശ്യപ്പെട്ടു. പരമ്പരാഗത കൃഷിരീതികളും ആധുനിക കൃഷിരീതികളും സമന്വയിപ്പിച്ച് കൃഷി ചെയ്യാൻ കർഷകരെ സഹായിക്കണം. എല്ലാ കർഷകർക്കും പൂർണമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി സൗജന്യമായി വിത്തും വളവും ലഭ്യമാക്കണം. സംഗമം ചേളന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ അഗ്രോ സർവിസ് സെന്റർ ഫെസിലിറ്റേറ്ററും റിട്ട. കൃഷി ഓഫിസറുമായ കെ. പ്രഭാകരൻ നായർ വിഷയം അവതരിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച് തുടങ്ങിയ ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ പി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പി. ശിവദാസൻ, സി. സുനിൽപ്രകാശ്, കെ. വിജയൻ, എം. ബാലകൃഷ്ണൻ, യു. ശേഖരൻ, എം.പി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. ജൈവകർഷകൻ പി. ജിജീഷ്, കർഷകത്തൊഴിലാളി പി. രാഘവൻ എന്നിവരെ ആദരിച്ചു. കർഷകപ്രശ്നങ്ങൾ പരസ്പരം ചർച്ചചെയ്യാൻ കർഷകസൗഹൃദ കൂട്ടായ്മ രൂപവത്കരിക്കാൻ തീരുമാനിച്ചു. കുടുംബശ്രീയുടെ പുതിയ ജൈവ അണു-കീടനാശിനി പ്രദർശനവും വിശദീകരണവും കുടുംബശ്രീ ഹോം ഷോപ്പി കോഓഡിനേറ്റർ സുനിത നിർവഹിച്ചു. കെ. വിശ്വനാഥൻ നായർ സ്വാഗതവും ഐ. അജിത് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.