ദേശീയപാത വികസനം: പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നതതല യോഗം

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നതതല യോഗം ചേർന്നു. കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികളുടെയും, ഉന്നതതല ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നത്. എൻ.എച്ച് 66 ന്റെ പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രയാസങ്ങളാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്. മൂരാട് മുതൽ പെരുവാട്ടുംതാഴെ വരെ വലിയ ഗതാഗതകുരുക്കാണ് അനുഭവിക്കുന്നത്. ഇവ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കെ.കെ. രമ എം.എൽ.എ വ്യക്തമാക്കി. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങളും പരിഹാര മാർഗങ്ങളും യോഗം ചർച്ച ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ അനുഭവിക്കുന്ന ഗതാഗത കുരുക്ക് ജനങ്ങളെ വലയ്ക്കുകയാണ്. പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായി വടകര പുതിയ ബസ് സ്റ്റാൻഡ്, അടക്കാത്തെരു, പെരുവട്ടംതാഴ തുടങ്ങിയ ജങ്ഷനുകളിലെ ട്രാഫിക് സിഗ്നലുകൾ എടുത്തുമാറ്റപ്പെടും. ഇത് വലിയ അപകടം വിളിച്ചുവരുത്താനിടയുണ്ട്. അതിനാൽ ട്രാഫിക് സിഗ്നലുകൾക്ക് പകരമായി പൊലീസ് നിയന്ത്രണത്തിൽ ജങ്ഷനുകളിലെ ഗതാഗതം ക്രമീകരിക്കാനും, നഗരത്തിനകത്തെ ബസ് റൂട്ടുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി തിരക്ക് നിയന്ത്രിക്കാൻ ആർ.ടി.ഒയോട് നിർദേശിക്കാൻ യോഗത്തിൽ തീരുമാനമായി. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയപാതയുടെ ഇരുവശവുമുള്ള ഡ്രെയ്നേജുകൾ പലതും മണ്ണിട്ട് നികത്തപ്പെട്ട അവസ്ഥയാണ്. കാലവർഷത്തിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കാൻ സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളിൽ ഡ്രെയ്നേജ് പൂർവസ്ഥിതിയിലാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ നാഷനൽ ഹൈവേ അതോറിറ്റിയോട് നിർദേശിച്ചു. ഹൈവേ വികസിക്കുന്ന വേളയിൽ വടകര പാലോളിപ്പാലം, കണ്ണൂക്കര, മടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ അണ്ടർ പാസ് അല്ലെങ്കിൽ ഫ്ലൈ ഓവർ എന്ന നാട്ടുകാരുടെ ആവശ്യത്തെ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇത് അനുവദിച്ചുകിട്ടാൻ ഉദ്യോഗസ്ഥതലത്തിൽ സമ്മർദം ചെലുത്താൻ യോഗത്തിൽ തീരുമാനമായി. ആർ.ഡി.ഒ സി. ബിജു, തഹസിൽദാർ കെ.കെ. പ്രസിൽ, ഡി.വൈ.എസ്.പി ആർ. ഹരിപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റു​മാരായ പി.പി. ചന്ദ്രശേഖരൻ, പി. ശ്രീജിത്ത്, ആയിഷ ഉമ്മർ, നാഷനൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥനായ രാഹുൽ ലെൻഗർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വില്ലേജ് ഓഫിസർമാർ, പി.ഡബ്ല്യൂ.ഡി റോഡ്സ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ചിത്രം ദേശീയപാത വികസനത്തിന്റ ഭാഗമായുളള പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം Saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.