അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറന്നുപ്രവർത്തിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്

ബാലുശ്ശേരി: ജനവാസമേഖലയിൽ അടച്ചുപൂട്ടിയ കരിങ്കൽ ക്വാറി വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. പനങ്ങാട് പഞ്ചായത്തിലെ 12ാം വാർഡിൽപ്പെട്ട കിനാലൂർ മലയിലകത്തൂട്ട് കരിങ്കൽ ക്വാറിക്കാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് വീണ്ടും പ്രവർത്തിക്കാനുള്ള അനുവാദം നൽകിയത്. 2020 മുതൽ 10 വർഷത്തേക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് എട്ടുവർഷം മുമ്പ് പ്രവർത്തനം നിർത്തിവെച്ച ക്വാറിക്കാണ് അധികൃതർ വീണ്ടും പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. പ്രവർത്തനം തുടങ്ങുന്നതിനു മുന്നോടിയായി ക്വാറിക്കു സമീപം കമ്പിവേലിക്കെട്ട്, വെടിപ്പുര, മുന്നറിയിപ്പ് ബോർഡ് എന്നിവ സ്ഥാപിച്ചുകഴിഞ്ഞു. പനങ്ങാട് പഞ്ചായത്ത് ഭരണ സമിതി ക്വാറിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥ- ക്വാറി മാഫിയ കൂട്ടുകെട്ടിലൂടെയാണ് ഇപ്പോൾ വീണ്ടും പ്രവർത്തന ലൈസൻസ് നേടിയിട്ടുള്ളത്. കക്കോടി മോരിക്കര സ്വദേശിയുടെ പേരിലാണ് നേരത്തേ ക്വാറി ലൈസൻസ് എടുത്തിരുന്നത്. 2019 ഡിസംബർ ഏഴുമുതൽ 2023 മാർച്ച് 31 വരെയുള്ള പ്രവർത്തനത്തിനായി ഗ്രാമപഞ്ചായത്തും ലൈസൻസ് നൽകിയിട്ടുണ്ട്. മലയുടെ മുകളിൽനിന്നു ഒട്ടേറെ നീരുറവകൾ ഒഴുകുന്നുണ്ട്. താഴെ താമസിക്കുന്ന കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുകളടക്കം മലിനീകരിക്കപ്പെടാൻ സാധ്യത ഏറെയാണ്. പ്രദേശവാസികളുടെ പ്രതിഷേധം വകവെക്കാതെ വീണ്ടും ക്വാറി പ്രവർത്തനം തുടങ്ങാനാണ് നീക്കമെങ്കിൽ ശക്തമായ പ്രക്ഷോഭ സമരങ്ങളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.