താലൂക്ക് ഓഫിസ് പുനർ നിർമാണം പൊതുമരാമത്ത് നടപടി തുടങ്ങി

വടകര: കത്തിനശിച്ച താലൂക്ക് ഓഫിസ് നിലനിൽക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിയാൻ ജില്ല ഭരണകൂടത്തിന് എസ്റ്റിമേറ്റും പ്ലാനും സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. പൊതുമരാമത്ത് കെട്ടിട വിഭാഗം റീജനൽ ആർക്കിടെക്ച്ചർ, അസിസ്റ്റന്റ എക്സിക്യൂട്ടീവ് എൻജിനീയർ കൊയിലാണ്ടി സബ് ഡിവിഷൻ എ.ഇ തുടങ്ങിയവരുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് സന്ദർശിച്ചാണ് നടപടികൾക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ താലൂക്ക് ഓഫിസ് അതേസ്ഥലത്ത് തന്നെ നിർമിക്കണമെന്നാവശ്യപ്പെട്ട് വികസന സമിതി അംഗം പി. സുരേഷ് ബാബു അവതരിപ്പിച്ച പ്രമേയം എകകണ്ഠമായി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ റവന്യു മന്ത്രി ജില്ല കലക്ടർക്ക് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി തുടങ്ങിയത്. രണ്ടാഴ്ചക്കകം പ്ലാനും എസ്റ്റിമേറ്റും കലക്ടർക്കും ലാൻഡ് റവന്യൂ കമീഷണർ മുഖാന്തരം റവന്യൂ മന്ത്രിക്കും സമർപ്പിക്കും. സർക്കാറിൽ സമ്മർദം ചെലുത്തി കെട്ടിടം അതേസ്ഥലത്ത് തന്നെ നിർമിക്കാൻ ഭരണ തലത്തിൽ ഇടപെടാനാണ് തീരുമാനം. സി.പി.ഐ സർവിസ് സംഘടനയും ശക്തമായ പിന്തുണയുമായി രംഗത്തുണ്ട് . വടകരയിൽ നിർമിക്കുന്ന റവന്യു ടവറിൽ താലൂക്ക് ഓഫിസിന് സ്ഥലം അനുവദിച്ചിട്ടുണ്ട്. എന്നാൽ, റവന്യു ആസ്ഥാനത്തിന് സ്വന്തമായ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.