കോവിഡ് കുതിക്കുന്നു; മുന്നൊരുക്കങ്ങളില്ലാതെ ആരോഗ്യവകുപ്പ്

സൗജന്യ കോവിഡ് പരിശോധനക്ക് സംവിധാനമില്ല കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപകമായി ഉയരുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പ് പ്രത്യേക സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് പരാതി. പത്തിനോട് അടുത്തുനിൽക്കുകയാണ് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അപ്പോഴും സൗജന്യ കോവിഡ് പരിശോധന നടത്താൻ ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. സ്വകാര്യ ആശുപത്രികളിലും ലാബുകളിലുമാണ് ഇപ്പോൾ കോവിഡ് പരിശോധന നടത്തുന്നത്. മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്ക് കോവിഡ് പരിശോധന നടത്തുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. പനി ബാധിച്ചുവരുന്നവർക്കുപോലും കോവിഡ് പരിശോധന നടത്തുന്നില്ല. നേരത്തേ അത്യാഹിത വിഭാഗത്തിൽ ഇതിനുവേണ്ട സൗകര്യമുണ്ടായിരുന്നു. കോവിഡ് നിരക്ക് കുറഞ്ഞ് ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിയതോടെ ഇതെല്ലാം പ്രവർത്തനരഹിതമായി. നേരത്തേ വാർഡുകളിൽ പ്രവേശിപ്പിക്കുന്നവരെയും കൂട്ടിരിപ്പുകാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാറുണ്ട്. ഇത് ഇ​പ്പോഴില്ല. ശസ്ത്രക്രിയക്ക് വിധേയമാകുന്നവരെപ്പോലും ഡോക്ടർമാർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരെയും ശസ്ത്രക്രിയക്ക് വിധേയമാകുന്നവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി കുതിച്ചുയരുമെന്ന ഭീതി മൂലമാണ് ഇതിന് മുതിരാത്തത് എന്ന ആരോപണവും ഉയരുന്നുണ്ട്. ആശുപത്രിയിൽ ചികിത്സക്കിടെ മരിക്കുന്ന രോഗികളുടെ സ്രവം ശേഖരിച്ച് പരിശോധനക്ക് അയക്കാറുണ്ട് എന്നതൊഴിച്ചാൽ മറ്റുള്ളവരെയൊന്നും കോവിഡ് പരിശോധനക്കു വിധേയമാക്കുന്നില്ലെന്നാണ് പരാതി. box ആശങ്കക്ക് വേണ്ട-ഡി.എം.ഒ ജില്ലയിൽ കോവിഡ് പ്രതിരോധിക്കാനാവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ആശങ്കക്ക് വകയില്ലെന്നും ഡി.എം.ഒ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. മെഡിക്കൽ കോളജിലും ഒന്നോ രണ്ടോ സ്വകാര്യ ആശുപത്രികളിലും മാത്രമാണ് നിലവിൽ കോവിഡ് രോഗികൾ പ്ര​വേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കൂടുതൽ ആശുപത്രികളിൽ കോവിഡ് കേസുകൾ വരുകയാണെങ്കിൽ അതിനനുസരിച്ച് ഉണർന്നുപ്രവർത്തിക്കാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലക്ഷണമുള്ളവരെ കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.