ദുരിതം പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ പഞ്ചായത്ത് പ്രസിഡന്റ് നടപടിയെടുത്തു

പന്നിക്കോട്: റോഡിലെ ദുരിതാവസ്ഥ പ്രദേശവാസി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഉടൻ ഇട​​പെട്ട് പഞ്ചായത്ത് പ്രസിഡന്റ്. താമരശ്ശേരി-കരിപ്പൂർ എയർപോർട്ട് റോഡിനോടുചേർന്ന എടപ്പറ്റ റോഡിന്റെ ഭാഗമായ പന്നിക്കോട് കവിലട റോഡിന് സമീപമുള്ള ദുരിതക്കഥയാണ് സഫീർ ഷാ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊഴിലുറപ്പ് അസി. എൻജിനീയറെ ബന്ധപ്പെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണുകയായിരുന്നു ഈ റോഡിലെ ഓവുചാലിൽ മണ്ണും കല്ലും നിറഞ്ഞതുമൂലം മഴവെള്ളം റോഡിൽ പരന്നൊഴുകുന്നതും റോഡരികിൽ പുല്ല് നിറഞ്ഞതും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രയാസകരമാവുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി എടപ്പറ്റ തോട് ശുചീകരണവും കയർ ഭൂവസ്ത്രം വിരിക്കലും ഇന്നാരംഭിക്കുമ്പോൾ അതിനോടൊപ്പം റോഡിലെ പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി പ്രസിഡന്റ് ഷംലൂലത്തും എൻ.ആർ.ഇ.ജി അസി. എൻജിനീയർ റാസിഖും പറഞ്ഞു. ഹയർ സെക്കൻഡറിയടക്കമുള്ള മൂന്നു സ്‌കൂളുകളിലേക്ക് വിദ്യാർഥികൾ കാൽനടയായി സഞ്ചരിക്കുന്ന പ്രദേശമാണിത്. റോഡിന്റെ അവസ്ഥമൂലം ഇരുചക്രവാഹനയാത്രക്കാർ ഉൾപ്പെടെ അപകടത്തിൽപെടുന്നതും പതിവായിരുന്നു. ഈ പ്രശ്നത്തിനാണിപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിലൂടെ പരിഹാരമാവുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.