തൂണേരി ബ്ലോക്ക് വികസന യോഗം: കലക്ടറും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ തർക്കം; ഇടത് പ്രസിഡന്റുമാർ ഇറങ്ങിപ്പോയി

നാദാപുരം: തൂണേരി ബ്ലോക്കിലെ വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ജില്ല ആസൂത്രണ സമിതിയുടെ വൈസ് ചെയർമാൻകൂടിയായ ജില്ല കലക്ടർ ബുധനാഴ്ച നാദാപുരത്ത് വിളിച്ചുചേർത്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റും കലക്ടറും തമ്മിൽ വാക്ക്തർക്കം. ഇടതു പ്രസിഡന്റുമാർ യോഗം ബഹിഷ്കരിച്ചു. വളയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷും ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയും തമ്മിലാണ് വാഗ്വാദം നടന്നത്. നാദാപുരം പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിലാണ് വാക്പോര്. കലക്ടർ ക്ഷുഭിതനാവുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷക്കും ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പങ്കെടുക്കാൻ കഴിയാത്ത ദിവസം കലക്ടർ യോഗം വിളിച്ചുചേർത്തുവെന്നാണ് ഇടതു പ്രസിഡന്റുമാർ പറയുന്നത്. ജില്ല പഞ്ചായത്ത് മെംബർ കൂടത്താംകണ്ടി സുരേഷിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടക്കേണ്ടിയിരുന്നത്. ഇതേ ദിവസം ജില്ല പഞ്ചായത്ത് യോഗം നടക്കുന്നതിനാൽ സുരേഷിനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വനജക്കും യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നു കലക്ടറെ അറിയിക്കുകയും യോഗം ​മാറ്റിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി ഇവർ പറഞ്ഞു. ഇവരുടെ അസാന്നിധ്യത്തിൽ യോഗം വിളിച്ചതിൽ പ്രതിഷേധിച്ചാണ് ഇടതു ജനപ്രതിനിധികൾ ബഹിഷ്കരിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ യോഗങ്ങൾ ബ്ലോക്ക് ഹാളിലാണ് നടക്കാറെന്നും യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് കേന്ദ്രത്തിലേക്ക് മാറ്റിയതിലുള്ള നീരസവും ഇവർ പ്രകടിപ്പിച്ചു. ജില്ല ഭരണകൂടത്തിന്റെ തലവനായ കലക്ടറും ഇടത് പഞ്ചായത്ത് ഭരണസമിതി അധ്യക്ഷരും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിലാണ് കാര്യങ്ങൾ അവസാനിച്ചത്. എം.പി, എം.എൽ.എ വികസന ഫണ്ടുകളുടെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളുടെയും അവലോകനവും യോഗത്തിൽ നടന്നു. ജില്ല പ്ലാനിങ് ഓഫിസർ മായ, മുഹമ്മദ് ഷാ, ഫിനാൻസ് ഓഫിസർ സുനിൽ, യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡൻറുമാരായ വി.വി. മുഹമ്മദലി, പി. സുരയ്യ, നസീമ കൊട്ടാരത്തിൽ എന്നിവർ പങ്കെടുത്തു. പടം! CL Kz Ndm 1: നാദാപുരത്ത് ജില്ല കലക്ടർ വിളിച്ചുചേർത്ത തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.