ജൈവവൈവിധ്യ ദിനത്തിൽ ഗ്രാമീണകർഷകന്റെ വിഡിയോ പങ്കുവെച്ച്‌ രാഹുൽ ഗാന്ധി

മുക്കം‌: ജൈവവൈവിധ്യ ദിനത്തിൽ ജൈവകർഷകനായ കാരശ്ശേരി പൊയിൽ അബ്ദുവിന്റെ വിഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി. നാടനും വിദേശ ഇനങ്ങളും ഉൾപ്പെടെ 150ഓളം മാവിനങ്ങൾ സംരക്ഷിക്കുന്ന അബ്ദുവിന്റെ തോട്ടത്തിൽ രത്നഗിരി അൽഫോൻസ, ചേലൻ, മൂവാണ്ടൻ ഉൾപ്പെടെ പതിനഞ്ചോളം ഇനങ്ങൾ ഒരേ മാവിൽതന്നെ കായ്ച്ചുനിൽക്കുന്നുണ്ട്. മാവിനങ്ങൾ സംരക്ഷിക്കുകയും നമ്മുടെ കാലാവസ്ഥയിൽ ഏതൊക്കെ മാവുകൾ കായ്ക്കും എന്നുള്ളതിന്റെ ഗവേഷണംകൂടിയാണ് അബ്ദു നടത്തിവരുന്നത്. നാട്ടിലെ കാലാവസ്ഥയിൽ ധാരാളം മാങ്ങകൾ ലഭിക്കുന്ന നാടൻമാവുകളിൽ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുള്ള മാവിനങ്ങൾ തേടിപ്പിടിച്ച്‌ കൊണ്ടുവന്ന് ഗ്രാഫ്റ്റ് ചെയ്താണ്‌ അബ്ദു മികച്ച കായ്ഫലം ഉണ്ടാക്കുന്നത്‌. ‌ മാവിന് പുറമെ ചിക്കു, ചക്ക, അബിയൂ, പ്ലം ഇനങ്ങൾ തുടങ്ങി 350ഓളം പഴവർഗങ്ങളും അബ്ദുവിന്റെ കൃഷിയിടത്തിൽ ഉണ്ട്‌. മാവിനങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം ജൈവകൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിഡിയോയിൽ സ്‌കൂൾ കുട്ടികൾക്ക് കൃഷി ഒരു പാഠ്യപദ്ധതിയായി ആഴ്ചയിൽ ഒരു പിരിയഡ് എങ്കിലും ഉൾപ്പെടുത്തണം എന്ന ആവശ്യം കൂടി അബ്ദു മുന്നോട്ടുവെക്കുന്നുണ്ട്. അബ്ദുവിന്റെ ഈ വിഡിയോ പങ്കുവെക്കുന്നതിനൊപ്പം, സസ്യ-ജന്തുജാലങ്ങളിലെ വൈവിധ്യമാണ്‌ നമ്മുടെ ഭൂമിയെ അതുല്യമാക്കുന്നത്‌. ഈ വൈവിധ്യം നശിച്ചാൽ നമുക്ക്‌ നഷ്ടപ്പെടുന്നത്‌ ഈ ഭൂമിയെത്തന്നെയാണ്‌. നിസ്സാരമെന്ന് നമുക്ക്‌ തോന്നുന്ന ജീവജാലങ്ങൾക്കുപോലും ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്കുണ്ട്‌. നമുക്ക്‌ അവ ഓരോന്നിനേയും സംരക്ഷിക്കാം എന്ന കുറിപ്പും രാഹുൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.