കോട്ടയം: ഒന്നര മാസം മുമ്പുവരെ സെഞ്ച്വറിയടിച്ചു നിന്ന തക്കാളി വില താഴേക്ക്. മൊത്തമാർക്കറ്റിൽ 130-150 വരെ വിലയുണ്ടായിരുന്ന തക്കാളി ഇപ്പോൾ 40ലെത്തി. മറ്റു പച്ചക്കറികളുടെ വിലയും കുറഞ്ഞു. 30 മുതൽ 80 വരെയാണ് മിക്ക പച്ചക്കറികളുടെയും ചില്ലറ വിപണി വില.
ഓണക്കാലത്തുപോലും വിലയിൽ വലിയ മാറ്റമുണ്ടായിരുന്നില്ല. കനത്ത മഴയിൽ മറ്റ് സംസ്ഥാനങ്ങളിൽ കൃഷി നശിച്ചതാണ് വില ഉയരാൻ കാരണമായത്. എന്നാൽ, പ്രാദേശിക വിപണിയിൽ നിന്നുള്ള പച്ചക്കറികൾ യഥേഷ്ടം എത്തിയതാണ് വിലക്കുറവിന് ഇടയാക്കിയതെന്ന് വ്യാപാരികൾ പറയുന്നു. വില വർധനയെത്തുടർന്ന് നിർത്തിവെച്ച പച്ചക്കറി കിറ്റ് വിൽപനയും വഴിയോരക്കച്ചവടവും വീണ്ടും സജീവമായി. താളം തെറ്റിയ അടുക്കള ബജറ്റിനും ഇതോടെ ആശ്വാസമായി. മത്സ്യമാംസ വില കുത്തനെ ഉയരുമ്പോൾ പച്ചക്കറി വിലയിൽ കുറവ് വന്നത് സാധാരണക്കാർക്ക് ആശ്വാസമേകുന്നു. 60 രൂപയുണ്ടായിരുന്ന വെണ്ടക്കക്ക് 40 രൂപയായി.
90 രൂപയുണ്ടായിരുന്ന ബീൻസ് 68 രൂപയും 90 രൂപയുണ്ടായിരുന്ന പയർ 60ലും 80 രൂപയുണ്ടായിരുന്ന പാവക്ക 60ലുമെത്തി. മുരിങ്ങക്ക -60, പച്ചമുളക് -60, കാരറ്റ് -60, ബീറ്റ്റൂട്ട് -46, വഴുതനങ്ങ -40, സവാള -30, പടവലം -40 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില. ഇടക്ക് അൽപം കുറഞ്ഞുനിന്ന കോഴി വില വീണ്ടും ഉയർന്നുതുടങ്ങി. 125 ആയിരുന്ന കോഴിക്ക് ഇപ്പോൾ 160 രൂപവരെ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.