മുണ്ടക്കയത്ത് പുതിയ പൊലീസ് സ്റ്റേഷൻ ശിലാസ്ഥാപനം ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ നിലവിളക്ക് കൊളുത്തുന്നു
മുണ്ടക്കയം: ബഹുജനങ്ങൾക്ക് പൊലീസിൽ പരാതി കൊടുക്കുന്നതിന് ക്യു ആർ കോഡ് സംവിധാനം ഉപയുക്തമാക്കുന്നതും ചാർജ് ഷീറ്റ് ഓൺലൈൻ ആയി സമർപ്പിക്കുന്നതും ഉൾപ്പെടെ വിവര സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ പൊലീസ് സേനയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് പൊലീസ് സേനയുമായി ബന്ധപ്പെട്ട് നിർമാണം പൂർത്തീകരിച്ച 30 കെട്ടിടങ്ങളുടെയും മുണ്ടക്കയം സ്റ്റേഷൻ കെട്ടിടം ഉൾപ്പെടെ ആറ് പുതിയ നിർമിതികളുടെ ശിലസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയായി. ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദ്, ഡിവൈ.എസ്.പി എം. അനിൽകുമാർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ല പഞ്ചായത്ത് അംഗം പി.ആർ. അനുപമ, പഞ്ചായത്ത് മെംബർ സി.വി. അനിൽകുമാർ, എം.എസ്. തിരുമേനി, പി.ആർ. രഞ്ജിത് കുമാർ, മുണ്ടക്കയം എസ്.എച്ച്.ഒ എം.ആർ. രാകേഷ് കുമാർ എന്നിവർ സംസാരിച്ചു.
2.10 കോടി രൂപയുടെ ബഹുനില മന്ദിരമാണ് മുണ്ടക്കയം പൊലീസ് സ്റ്റേഷനായി നിർമിക്കുന്നത്. മൂന്ന് നിലകളിലായി ആകെ 7000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ലോ ആൻഡ് ഓർഡർ വിഭാഗവും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ട്രാൻസ്ജെൻഡർ ലോക്കപ്പ് ഉൾപ്പെടെ മൂന്ന് ലോക്കപ്പുകളും വിസിറ്റേഴ്സ് റൂം, പാർക്കിങ് ഏരിയ, വിസിറ്റേഴ്സ് ടോയ്ലറ്റ്, അംഗ പരിമിതർക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം മുതലായവയുമാണ് ഉള്ളത്. ഒന്നാമത്തെ നിലയിൽ ക്രൈം സെക്ഷൻ വിഭാഗം പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം നിലയിൽ ജനമൈത്രി ഹാൾ, റിക്രിയേഷൻ റൂം, പൊലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള വിശ്രമ മുറികൾ എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കേരള പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷന് ആണ് നിർമ്മാണ ചുമതല. ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.