കോട്ടയം: വള്ളത്തിലിടിച്ച് വിദ്യാർഥി മരിച്ചതിനെത്തുടർന്ന് നിർത്തിവെച്ച ജലഗതാഗത വകുപ്പിന്റെ എസ് 49 ബോട്ട് സര്‍വിസ് പുനരാരംഭിക്കാനായില്ല. തുറമുഖ വകുപ്പിന്റെ എൻ.ഒ.സി വൈകുന്നതാണ് കാരണം. ബോട്ടിന്റെ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും എൻ.ഒ.സി നൽകാൻ ആളില്ലാത്തതിനാലാണ് സർവിസ് വൈകുന്നത്.
ഒക്ടോബർ 30നാണ് കരീമഠം പെണ്ണാർ തോട്ടിൽ വള്ളം യാത്രബോട്ടിലിടിച്ച് വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വര മരിച്ചത്. മാതാവ്, സഹോദരി എന്നിവർക്കൊപ്പം വള്ളത്തിൽ കോലടിച്ചിറ ജെട്ടിയിലേക്കു സ്കൂൾ ബസിൽ കയറാൻ വരുകയായിരുന്നു.
ഇടത്തോട്ടിൽനിന്ന് കയറിവന്ന വള്ളം ബോട്ടിലിടിച്ച് അനശ്വര വെള്ളത്തിൽ തെറിച്ചുവീണു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വള്ളത്തിന്റെ അരിക് ബോട്ടിലിടിച്ച് തകർന്നിരുന്നു. ബോട്ടിന് കേടുപാടുകൾ സംഭവിച്ചില്ലെങ്കിലും പരിശോധനക്കായി ആലപ്പുഴയിലെ യാർഡിലേക്കു മാറ്റി. എൻ.ഒ.സി ലഭിച്ചാൽ അടുത്ത ദിവസം തന്നെ സർവിസ് തുടങ്ങാനാകും. കഴിഞ്ഞ വെള്ളിയാഴ്ച എൻ.ഒ.സി കിട്ടുമെന്നാണ് പറഞ്ഞതെങ്കിലും നടന്നില്ല.
കാര്യമായ വരുമാനമില്ലാത്ത സർവിസാണ് മുഹമ്മ-മണിയാപറമ്പ്. ഈ റൂട്ടിൽ സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർ ഈ ബോട്ടിനെ ആശ്രയിക്കുന്നതിനാലാണ് സർവിസ് തുടരുന്നത്. പുറംലോകവുമായി ബന്ധപ്പെടാൻ പാലങ്ങളും വഴികളും ഇല്ലാത്ത തുരുത്തിലുള്ളവർക്ക് ബോട്ട് മാത്രമാണ് ഏക ആശ്രയം. ബോട്ട് സര്‍വിസ് ആരംഭിക്കാത്തതിനാൽ കരീമഠം നിവാസികളും യാത്രാദുരിതത്തിലാണ്.
കോട്ടയം, വൈക്കം, വെച്ചൂർ, കുമരകം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ബോട്ടിലാണ് ദിവസവും സ്കൂളിൽ പോകുന്നത്. ഇപ്പോൾ സ്വന്തമായി വള്ളമില്ലാത്തവർ മറ്റുള്ളവരെ ആശ്രയിച്ചാണ് സ്കൂളിൽ പോകുന്നത്. പാടശേഖരങ്ങളുടെ പുറംതോടുകളിലൂടെയുള്ള യാത്ര ദുഷ്കരമാണ്. ഈ ഭാഗത്തേക്ക് റോഡുകൾ പണിത് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. അനശ്വരയുടെ മൃതദേഹം കാണാനെത്തിയ മന്ത്രി വി.എൻ. വാസവനെ നാട്ടുകാർ ഇക്കാര്യമുന്നയിച്ച് തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.