കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെങ്കിലും കോൺഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് ഡി.സി.സി. പ്രസിഡൻറ് ജോഷി ഫിലിപ്പ്.
ജില്ലയിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ വിജയിപ്പിച്ചത് കോൺഗ്രസാണ്. പാർട്ടിക്ക് തിരിച്ചടിയുണ്ടായെന്ന പ്രചാരണം ശരിയല്ല. ജോസ് പക്ഷത്തിന് 104 സീറ്റാണ് കുറഞ്ഞത്. ജോസ്.കെ.മാണി തിരിച്ചടിയുടെ വ്യാപ്തി മറച്ചുെവക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തേദ്ദശതെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ഡി.സി.സി നേതൃയോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോഷി ഫിലിപ്പ്.
സ്പെഷൽ പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടത്തിയതായും നേതൃയോഗം ആരോപിച്ചു.
ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും. കോവിഡ് രോഗികളുമായി ഇടപെട്ടുവെന്ന് പ്രചരിപ്പിച്ച് ജില്ലയിൽ നിരവധി കോൺഗ്രസ് സ്ഥാനാർഥികളെയും പ്രവർത്തകരെയും തെരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തുനിന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അകറ്റി നിർത്തിയതായും യോഗത്തിൽ പരാതിയുയർന്നു. ഒഴിവുള്ള എല്ലാ പദവികളും നികത്തുന്നതിനും ബ്ലോക്ക്- മണ്ഡലം കമ്മിറ്റി പുനഃസംഘടന ഉടൻ പൂർത്തിയാക്കും. തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാൻ നിയോജകമണ്ഡലം നേതൃയോഗങ്ങൾ തിങ്കളാഴ്ച വൈകീട്ട് മൂന്നിനും ബ്ലോക്ക്തല യോഗങ്ങൾ 22 നും മണ്ഡലം നേതൃയോഗങ്ങൾ 23 നും ചേരും.
നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ശക്തമായ പ്രവർത്തന-പ്രചാരണ പരിപാടികളാരംഭിക്കാനും തീരുമാനിച്ചു. നിയോജകമണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെ.പി.സി.സി സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ഇവരുമായി സഹകരിച്ച് വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ ബ്ലോക്ക്- മണ്ഡലം കമ്മിറ്റികൾക്ക് യോഗം നിർദേശം നൽകി.
ഉമ്മൻ ചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ, കെ.പി.സി.സി വൈസ്പ്രസിഡൻറ് ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ. ടോമികല്ലാനി, എം.എം. നസീർ, ഡോ. പി.ആർ. സോനാ, മഹിള കോൺഗ്രസ് പ്രസിഡൻറ് ലതികാസുഭാഷ്, കുര്യൻ ജോയി, ജോസി സെബാസ്റ്റ്യൻ, പി.എസ്. രഘുറാം, നാട്ടകം സുരേഷ്, സുധാ കുര്യൻ, ജാൻസ് കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.
വിവിധ നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാർ
പാലാ- സി.ആർ. പ്രാണകുമാർ
കടുത്തുരുത്തി- സുനിൽ പി. ഉമ്മൻ
വൈക്കം- ഐ.കെ. രാജു
ഏറ്റുമാനൂർ- റിങ്കു ചെറിയാൻ
കോട്ടയം- എൻ. രവി
പുതുപ്പള്ളി- അനീഷ് വരിയ്ക്കണ്ണാമല
ചങ്ങനാശ്ശേരി- ജോൺ വിനീഷ്യസ്
കാഞ്ഞിരപ്പള്ളി- എസ്.കെ. അശോക്കുമാർ
പൂഞ്ഞാർ- എൻ. ഷൈലാജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.