മുണ്ടക്കയം: മുണ്ടക്കയം-ഇളങ്കാട്-വാഗമൺ റോഡ് യാഥാർഥ്യമായാൽ ചരിത്രത്തിന്റെ ഭാഗമാവും. കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് എളുപ്പ സഞ്ചാര പാതയാണ് തുറക്കുക. ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ടാകുന്ന മുണ്ടക്കയം-ഇളങ്കാട് -വാഗമൺ റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവിൽ മുണ്ടക്കയം മുതൽ ഇളങ്കാട് വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയായി. ഇനിയുള്ളത് വല്യേന്ത മുതൽ വാഗമൺ വരെയുള്ള റോഡാണ്. മലയോര മേഖലയുടെ പ്രതീക്ഷകൾക്ക് ചിറകുവിരിച്ച് ആധുനിക നിലവാരത്തിൽ റോഡിന്റെ നിർമാണം നടക്കുന്നതിനിടെയാണ് 2021 ഒക്ടോബർ 16ന് പ്രളയം ദുരന്തം വിതച്ചത്. റോഡിന്റെ പല ഭാഗങ്ങളും ഉരുൾപൊട്ടലിൽ തകർന്നു. വാഗമൺ മലനിരയിൽനിന്ന് കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ റോഡിന്റെ സംരക്ഷണഭിത്തിയും വശങ്ങളിലെ ഓടയും തുടച്ചുനീക്കപ്പെട്ടു. മുമ്പ് ജീപ്പ് അടക്കം വാഹനങ്ങൾ കയറിപ്പോയിരുന്ന റോഡ് പൂർണമായി തകർന്നു. റോഡ് വന്നാൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട അടക്കമുള്ള മേഖലകളിൽ നിന്നുള്ള ആളുകൾക്ക് വാഗമണ്ണിൽ എത്താനുള്ള എളുപ്പവഴിയാവും. മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ ചുറ്റിയുള്ള യാത്ര ഒഴിവാകുന്നതോടെ 40 കിലോമീറ്ററോളമാണ് സഞ്ചാരികൾക്ക് ലാഭിക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.