പ്രവർത്തനം കാത്തുകിടക്കുന്ന സബ് ട്രഷറി കെട്ടിടം
മുണ്ടക്കയം: ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും മുണ്ടക്കയത്തെ സബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിട്ടില്ല. നിലവിൽ ടൗണിൽനിന്നുമാറി കൂട്ടിക്കൽ റോഡിലെ വാടക കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. പെൻഷൻ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന പ്രായമായവരാണ് നിലവിലെ കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് പടികയറാനാകാതെ ഏറെ ബുദ്ധിമുട്ടുന്നത്. വീതി കുറഞ്ഞ വരാന്തയും പരിമിതമായ സൗകര്യങ്ങളും ട്രഷറിയുടെ ദൈനംദിന പ്രവർത്തനങ്ങളെപോലും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പലപ്പോഴും ഉദ്യോഗസ്ഥർ പെൻഷൻ തുകയുമായി താഴേക്ക് ഇറങ്ങിവരേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക ചെലവഴിച്ചാണ് പുതിയ ട്രഷറി കെട്ടിടം നിർമിച്ചത്. കഴിഞ്ഞ ഫെബ്രുവരി 26ന് ഇതിന്‍റെ ഉദ്ഘാടനവും നടന്നിരുന്നു. എന്നാൽ, സാങ്കേതിക അനുമതികൾ വൈകുന്നതാണ് പ്രവർത്തനം തുടങ്ങാൻ തടസ്സമാകുന്നതെന്നാണ് അറിയുന്നത്.പുതിയ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ലൈസൻസ് ലഭിക്കണമെങ്കിൽ നിർമാണം പൂർത്തീകരിച്ചുള്ള സർട്ടിഫിക്കറ്റും കെട്ടിട നമ്പറും ലഭ്യമാകണം. ഇതിനായി പഞ്ചായത്തിലെ അസി. എൻജിനീയർ അനുമതി നൽകാൻ വൈകുന്നതാണ് പ്രധാന പ്രതിസന്ധി. കൂടാതെ കമ്പ്യൂട്ടറുകൾ സ്ഥാപിക്കുന്നതിനായി നിർമിച്ച കബോർഡുകളിൽ ചില അപാകതകളുള്ളതായും ആക്ഷേപമുണ്ട്. എന്തായാലും വയോധികർ പെൻഷന് വേണ്ടി പഴയ ഇടുങ്ങിയ മുറിയുടെ പടവുകൾ കയറേണ്ടി വരുകയാണിപ്പോഴും.
കെ.പി. നാസറുദ്ദീൻ- (ബ്ലോക്ക് പ്രസിഡന്‍റ്, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ)
സബ് ട്രഷറിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കാതിരിക്കുന്നത് പെൻഷനേഴ്സ് അടക്കമുള്ള ആയിരക്കണക്കിനാളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നാല് പഞ്ചായത്തുകളിലെ രണ്ടായിരത്തോളം പെൻഷനേഴ്സ് ഇവിടെ ബസിറങ്ങി 500 മീറ്ററിലധികം ദൂരം നടക്കേണ്ടിവരുന്നത് ദുരിതം വിതക്കുകയാണ്. ഇതിന് പരിഹാരം ഉണ്ടാക്കിയേ പറ്റൂ.
റോബർട്ട് വലയിഞ്ചി (സംസ്ഥാന കമ്മിറ്റിയംഗം, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോ.)
മുണ്ടക്കയം സബ് ട്രഷറി ഇപ്പോഴും ശ്വാസം മുട്ടിക്കുന്ന ഇടുങ്ങിയ മുറിയിലാണ് പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡിനോട് ചേർന്ന് ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച കെട്ടിടം പ്രവർത്തനം കാത്തുകിടക്കാൻ തുടങ്ങിയിട്ട് നാലുമാസം പിന്നിടുന്നു. അടിയന്തരമായി പ്രവർത്തനം ആരംഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.