മായ രാഹുൽ
പാലാ: എൽ.ഡി.എഫ് പിന്തുണച്ച സ്വതന്ത്ര അംഗം മായ രാഹുൽ പാലാ നഗരസഭ ചെയർപേഴ്സൻ. യു.ഡി.എഫ് സ്ഥാനാർഥി റിയ ചീരാങ്കുഴിയെ പത്തിനെതിരെ 16 വോട്ടിനു തോൽപിച്ചാണ് മായ അധ്യക്ഷ പദത്തിലേറുന്നത്.
യു.ഡി.എഫ്-സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിൽ ചെയർപേഴ്സനായിരുന്ന ദിയ ബിനു അവിശ്വാസത്തിലൂടെ പുറത്തായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫിലെ 12 പേരും മൂന്നു കോൺഗ്രസ് വിമതരും മായയെ പിന്തുണച്ചു. യു.ഡി.എഫ്, സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിന് ഒമ്പത് അംഗങ്ങളാണുള്ളത്. അവിശ്വാസപ്രമേയത്തെ പിന്തുണച്ച ലിസിക്കുട്ടി മാത്യു യു.ഡി.എഫിലേക്ക് മടങ്ങിയെങ്കിലും മുന്നണിയുടെ ഭാഗമായി കോൺഗ്രസ് അംഗീകരിച്ചില്ല. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ലിസിക്കുട്ടി യു.ഡി.എഫിനാണ് വോട്ട് ചെയ്തത്. വിദ്യാഭ്യാസ ജില്ല ഓഫിസർ ഇൻചാർജ് ജോളിമോൾ ഐസക് വരണാധികാരിയായി. യു.ഡി.എഫുമായി തർക്കം രൂക്ഷമായതോടെ ഉടലെടുത്ത ഭരണപ്രതിസന്ധിയെ തുടർന്നാണ് ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്.
നാലു കോൺഗ്രസ് അംഗങ്ങളും സ്വതന്ത്രയും പിന്തുണച്ചതോടെ പ്രമേയം പാസായി. പുതിയ ചെയർപേഴ്‌സനെ തെരഞ്ഞെടുത്തതോടെ നഗരസഭയിലെ ഭരണ പ്രതിസന്ധിക്ക് പരിഹാരമായി. ഭരണ ഏകോപനത്തിന് എൽ.ഡി.എഫ് കൗൺസിലർമാരും കോൺഗ്രസ് വിമതരും ഉൾപ്പെട്ട നഗരവികസന മുന്നണി രൂപവത്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19ാം വാർഡിൽ ഡി.സി.സി അംഗവും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനുമായ പ്രഫ. സതീഷ് ചൊള്ളാനിക്കെതിരെ വിമതയായി മത്സരിച്ച് ജയിച്ച മായ രാഹുൽ യു.ഡി.എഫിലേക്കു വന്ന് വൈസ് ചെയർപേഴ്സൻ ആവുകയായിരുന്നു. ചെയർപേഴ്‌സനായതോടെ മായ വൈസ് ചെയർപേഴ്‌സൻ പദവി രാജിവെച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം ഈ ഒഴിവിലേക്ക് പിന്നീട് തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.