കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ‘വി.ഐ.പികളെ’ ഇറക്കി കളംപിടിക്കാൻ മുന്നണികൾ. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കോട്ടയം മണ്ഡലത്തിൽ എത്തിച്ച് എൽ.ഡി.എഫും യു.ഡി.എഫും നേരത്തേതന്നെ പ്രചാരണം ആരംഭിച്ചിരുന്നെങ്കിലും മത്സരം അവസാന ലാപ്പിലേക്ക് എത്തുമ്പോൾ കൂടുതൽ പ്രമുഖരെ എത്തിക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ. കോൺഗ്രസിന്റെ സ്റ്റാറും വയനാട്ടിലെ സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനുള്ള പ്രചാരണത്തിനായി വ്യാഴാഴ്ച കോട്ടയത്ത് പൊതുപരിപാടിയിൽ പങ്കെടുക്കും.
കോട്ടയത്ത് അട്ടിമറി പ്രതീക്ഷിക്കുന്ന യു.ഡി.എഫ് രാഹുലിന്റെ വരവോടെ മണ്ഡലം പൂർണമായും തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. രാഹുൽ എത്തുന്നത് മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന് അവർ പ്രതീക്ഷിക്കുന്നു. രാഹുലിന് പുറമെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദിവസങ്ങൾക്ക് മുമ്പുതന്നെ വിവിധ നിയമസഭ മണ്ഡലങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എന്നിവരൊക്കെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി ഉൾപ്പെടെ നേതാക്കളെ വീണ്ടും മണ്ഡലത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. കേരള പ്രഭാരി പ്രകാശ് ജാവ്ദേകറുമായി റോഡ്ഷോയിലൂടെ പ്രചാരണം ആരംഭിച്ച എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കായി ബി.ജെ.പി നേതാക്കൾ പ്രചാരണരംഗത്ത് സജീവമാണ്.
വെള്ളിയാഴ്ച തുഷാറിന്റെ പ്രചാരണത്തിനായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ കോട്ടയത്ത് എത്തുന്നുണ്ട്. അതിന് പുറമെ മറ്റ് ചില കേന്ദ്ര നേതാക്കളും പ്രചാരണത്തിന് എത്തുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. അതിനിടെ കേരള കോൺഗ്രസ് പാർട്ടികൾ നേർക്കുനേർ മത്സരിക്കുന്ന മണ്ഡലത്തിൽ വ്യക്തിഹത്യയും പരസ്പര ആരോപണ പ്രത്യാരോപണങ്ങളും സജീവമാകുകയാണ്. പാർട്ടി വിടലും രാജിയുമെല്ലാം നിത്യസംഭവങ്ങളായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.