കോട്ടയം മെഡി. കോളജിൽ കട്ടപ്പുറത്തായ ബഗി കാറുകൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ബഗി വാഹനങ്ങൾ കട്ടപ്പുറത്ത്. നാല് വാഹനങ്ങൾ ഉള്ളതിൽ രണ്ടെണ്ണമാണ് തകരാറിലായി മാറ്റിയിട്ടിരിക്കുന്നത്. രണ്ടുവർഷം മുമ്പാണ് ലക്ഷക്കണക്കിന് രൂപ െചലവിട്ട് നാല് ബഗി വാഹനങ്ങൾ മെഡിക്കൽ കോളജിലെത്തിച്ചത്.
അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ വാർഡുകളിലോ ബന്ധപ്പെട്ട വിഭാഗങ്ങളിലോ എത്തിക്കുന്നതിനാണ് ഈ വാഹനം ക്രമീകരിച്ചത്. എന്നാൽ, വാഹനം എത്തി ആദ്യമാസങ്ങളിൽ ഡ്രൈവർ ഇല്ലാത്തതിനാൽ ഓടിക്കാൻ കഴിയാതെ കിടന്നു.
പിന്നീട് ഡ്രൈവർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ശേഷമാണ് ഇതിെൻറ പ്രയോജനം രോഗികൾക്ക് ലഭിക്കാൻ തുടങ്ങിയത്. ഇപ്പോൾ വാഹനം ഉപയോഗിക്കാതായിട്ട് നാലുമാസം പിന്നിട്ടിരിക്കുകയാണ്. ഇതിനാൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ ബന്ധപ്പെട്ട വിഭാഗങ്ങളിൽ എത്തിക്കാനോ വിവിധ പരിശോധനകൾക്ക് യഥാസമയം കൊണ്ടുപോകാനോ കഴിയുന്നില്ല.
കഴിഞ്ഞ ആഴ്ച അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ആംബുലൻസിൽനിന്ന് ഇറക്കാൻ വൈകിയതിെൻറ പേരിൽ രോഗികളുടെ ബന്ധുക്കളും ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി. അത്യാഹിത വിഭാഗത്തിൽനിന്ന് രോഗികളെ ബന്ധപ്പെട്ട വാർഡുകളിലേക്ക് സ്ട്രച്ചറുകളിലോ വീൽ ചെയറുകളിലോ തള്ളിക്കൊണ്ടുപോകുന്നതാണ് രീതി.
രോഗിയുടെ ആരോഗ്യനില മോശമാകുന്ന സന്ദർഭങ്ങളിൽ ഇവരെ ബഗി വാഹനങ്ങളിലാണ് വാർഡുകളിലെത്തിക്കുന്നത്. കൂടാതെ കോവിഡ് രോഗികളെ കൊണ്ടുപോകുന്നതും ഈ വാഹനത്തിലായിരുന്നു. ടയറിെൻറ പ്രശ്നവും ചില നിസ്സാര തകരാറുകളും മാത്രമേ ഉള്ളൂവെന്നും കമ്പനി പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും അവർ എത്താത്തതാണ് പ്രശ്നമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.