ജില്ലതല ഓണാഘോഷം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ആശങ്കകളില്ലാതെ ഓണം ആഘോഷിക്കാന്‍ നാടൊരുങ്ങി -സ്പീക്കർ

കോട്ടയം: ജനങ്ങള്‍ക്ക് ആശങ്കകളില്ലാതെ ഓണം ആഘോഷിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ടെന്ന് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലതല ഓണാഘോഷം ‘ഓണനിറവ് 2026’ തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സപ്ലൈസ് കോര്‍പ്പറേഷന്‍റെ വില്‍പ്പന ശാലകളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കി. പെന്‍ഷനും മറ്റ് ധനസഹായങ്ങളും വിതരണം ചെയ്ത് ഓണത്തോട് അനുബന്ധിച്ച് ജനങ്ങള്‍ക്കുവേണ്ടി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങിൽ ജലവിഭവ-ഭവനനിർമാണ മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. 100 ദിന കർമപരിപാടിയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ വിജയമാണ് പൂർവാധികം ഭംഗിയായി ഓണം ആഘോഷിക്കാൻ അവസരമൊരുക്കിയതെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങൾക്കും സംതൃപ്തിയോടെ ഓണം ആഘോഷിക്കാനാവുമെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടകം സുരേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ല കലക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ, ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, ഫാ. തോമസ് പുതുശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യൂജിൻ തോമസ്, അസീസ് കുമാരനെല്ലൂർ, അഡ്വ. ജയ്‌സൺ ജോസഫ്, ടോണി കുമരകം എന്നിവർ സംസാരിച്ചു.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ബസേലിയസ് കോളജ് മൈതാനത്തുനിന്ന് തിരുനക്കര മൈതാനിയിലേക്ക് സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന വേദിയില്‍ നീലാംബരി ഓർക്കസ്ട്രയുടെ മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറി. ഉദ്ഘാടനച്ചടങ്ങിനു ശേഷം കോട്ടയം കമ്യൂണിക്കേഷന്‍സിന്‍റെ ഗാനമേളയും ഉണ്ടായിരുന്നു. ആഗസ്റ്റ് 28 വരെയാണ് ജില്ലതല ഓണാഘോഷം. എല്ലാദിവസവും വൈകീട്ട് വൈവിധ്യമാർന്ന കലാ-സംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Kottayam All Set for Trouble-Free Onam Celebrations: Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.