ഡോക്ടർമാർക്ക് പുറംപണി, ഇരട്ട ശമ്പളം; രോഗികൾക്ക് ഇരട്ടി ദുരിതം

കോട്ടയം: ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ പുറംപണി രോഗികൾക്ക് കടുത്ത ദുരിതം തീർക്കുന്നു. ഉയർന്ന ശമ്പളത്തിൽ താൽക്കാലിക സേവന വ്യവസ്ഥയിൽ നിയമിച്ച ചില ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് പോയി പണം സമ്പാദിക്കാൻ ശ്രമിക്കുന്നത് അത്യാഹിത വിഭാഗത്തിലടക്കം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതറിഞ്ഞിട്ടും സൂപ്രണ്ടും ആർ.എം.ഒയും അടക്കം ഉന്നതർ ഒത്താശ ചെയ്യുകയാണെന്നും ആക്ഷേപമുയർന്നു.

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ നിയമിക്കുന്നവർക്കു നൽകുന്നതിന്‍റെ ഇരട്ടി വേതനത്തിനു നിയമിക്കപ്പെട്ട ഡോക്ടർമാരാണ് അമിത സമ്പാദ്യ ത്വരയിൽ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തും സർക്കാർ ശമ്പളം കൈപ്പറ്റുന്നത്. ജനറൽ ആശുപത്രിയിൽ ജോലിക്ക് വരാത്ത ദിവസങ്ങളിലും ഹാജർ രേഖയിൽ പിന്നീട് ഒപ്പ് വെച്ചോ മറ്റുള്ളവരെ കൊണ്ട് ഒപ്പ് ഇടീച്ചോ ആണ് തട്ടിപ്പ്. ലേ സെക്രട്ടറിയുടെ വിയോജിപ്പ് അവഗണിച്ച് ഉന്നതർ ഇവർക്ക് മുഴുവൻ ശമ്പളവും ലഭ്യമാക്കാൻ നിർദേശം നൽകിയതായും അറിയുന്നു.

ജില്ല മെഡിക്കൽ ഓഫിസറുടെ പ്രത്യേക അധികാര പ്രകാരം അഡ്ഹോക്ക് പോസ്റ്റിങ് മുഖേന നിയമിതരായ ഡോക്ടർമാരുടെ പേരിലാണ് ആക്ഷേപം. ഇതിലൊരാൾ ജൂലൈ 19 മുതൽ 22 വരെ ജോലിക്ക് ഹാജരായിട്ടില്ല എന്നു ബോധ്യപ്പെട്ട് ലേ സെക്രട്ടറി ഹാജർ പുസ്തകത്തിലെ കോളത്തിൽ മാർക്ക് ചെയ്തുവെങ്കിലും ഡോക്ടർ അതിനു മുകളിൽ ഒപ്പിട്ടു ശമ്പളം പൂർണമായി കൈപ്പറ്റുകയായിരുന്നു. ഈ താൽക്കാലിക ഡോക്ടർമാരുടെ വാരാന്ത്യ അവധി പോലും ഹാജർ പുസ്തകത്തിൽ രേഖപ്പെടുത്താറില്ലത്രെ.

ഇത്തരം ഓഫ് ദിവസങ്ങളിലും ഹാജർ പതിച്ചിരിക്കുകയാണ്. ഡോക്ടർ ഉണ്ടായിരുന്നില്ലെന്ന് നേരിട്ട് അന്വേഷിച്ചു ബോധ്യപ്പെട്ട ദിവസം പോലും മുഴുസമയ ഹാജർ രേഖപ്പെടുത്തിയതായി ലേ സെക്രട്ടറി കണ്ടെത്തി.

ഒ.പി സേവനം ലഭ്യമാക്കുന്ന ഡോക്ടർമാരുടെ പട്ടിക ആശുപത്രികളിൽ പ്രദർശിപ്പിച്ച് രോഗികൾക്ക് കൃത്യമായ സേവനം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ കർക്കശ നിർദേശം നൽകിയിരിക്കെയാണ് ഡോക്ടർമാർ സർക്കാർ ജോലിയിലിരിക്കെ പുറംപണിക്കു പോവുകയും രേഖകളിൽ കൃത്രിമം കാണിച്ച് ഇരട്ട വേതനം കൈപ്പറ്റുകയും ചെയ്യുന്നത്. ക്രമക്കേടിനു പിന്നിലെ കള്ളക്കളികൾ കണ്ടെത്താൻ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ജനറൽ ആശുപത്രി വൃത്തങ്ങളിൽനിന്നടക്കം ശക്തമായി ഉയരുന്നുണ്ട്.

Tags:    
News Summary - Doctor, double salary, patients,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.