ചെങ്ങറ സമരഭൂമിയിലെ ആത്മഹത്യകളിൽ ദുരൂഹത ഏറുന്നു

കോന്നി: ചെങ്ങറ സമരഭൂമിയിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവത്തിൽ ദുരൂഹത ഏറുന്നു. ഭാഗ്യ, ശാരികൃഷ്ണ, അപർണ, ദീപ എന്നീ പെൺകുട്ടികളാണ് വിവിധ സാഹചര്യങ്ങളിൽ ചെങ്ങറ സമരഭൂമിയിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്. ഇവർ നാലുപേരും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്നതാണ് മരണത്തിലെ സമാനത. 
പതിനാലിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് ഇവർ. ദീപ എന്ന 14 കാരിയാണ് അവസാനമായി കഴിഞ്ഞദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പോസ്​റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു. തുടർച്ചയായി ഉണ്ടാകുന്ന മരണങ്ങളിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സമരഭൂമിയിൽ താമസിക്കുന്നവർ മുന്നോട്ടുവരാത്തതിലും ദുരൂഹത ഉണ്ട്​.

കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിലാണ് ഇത്രയും ദുരൂഹത നിറഞ്ഞ മരണങ്ങൾ ഉണ്ടായിട്ടുള്ളത്. എല്ലാ മരണങ്ങളും കുടുംബപ്രശ്നങ്ങളുടെ പേരിൽ എഴുതിത്തള്ളുകയാണ്. ആദ്യമരണം മൂന്നാം കൗണ്ടറിലേ ഭാഗ്യയുടേതാണ്. 13 വയസ്സുള്ളപ്പോഴാണ് ഈ കുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. അതിനുശേഷം ഒന്നാം കൗണ്ടറിലെ ശാരീ കൃഷ്ണ (24) വീടിനുള്ളിൽ തൂങ്ങിമരിച്ചു. വിവാഹിതയായ പെൺകുട്ടിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതായി ആക്ഷേപം ഉണ്ടായിരുന്നെങ്കിലും പരാതി ഇല്ലാത്തതിനാൽ തുടർ അന്വേഷണം ഉണ്ടായില്ല. മൂന്നുമാസം പിന്നിട്ടപ്പോൾ ശാരിയുടെ ഭർത്താവ് വെള്ളത്തിൽ വീണ് മരണപ്പെട്ടു. കഴിഞ്ഞവർഷമാണ് മൂന്നാം കൗണ്ടറിലേ 14 വയസ്സുള്ള അപർണയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

കുട്ടിയുടെ മരണം നടന്ന് 20 ദിവസം പിന്നിട്ടപ്പോൾ പിതാവ് രമേശിനെ വനത്തിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. ഏറ്റവും ഒടുവിലാണ് കഴിഞ്ഞ തിങ്കളാഴ്ച 14 വയസ്സുള്ള ദീപയെ വീടിനുള്ളിൽ തൂങ്ങിമരിച്ചതായി കാണപ്പെട്ടത്. ഈ കുട്ടി മാത്രം ആത്മഹത്യക്കുറിപ്പ് എഴുതി​െവച്ചിരുന്നതിനാൽ പൊലീസ് അന്വേഷണം ഏറ്റെടുത്തു. ചെങ്ങറയിൽ സമരം ആരംഭിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ചവരെ ഇരുപതിലധികം പേരാണ്​ വിവിധ സാഹചര്യത്തിൽ മരണപ്പെട്ടിട്ടുള്ളത്. ഒരു മരണത്തിലും മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ പരാതി ഇല്ലാത്തതിനാൽ ദുരൂഹമരണങ്ങളുടെ ചുരുളഴിഞ്ഞിട്ടില്ല.

Tags:    
News Summary - Chengra suicide cases-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.