ഉദയംപേരൂർ: മോട്ടോർ സൈക്കിളിലെത്തി സ്ത്രീയുടെ മാല കവർന്ന പ്രതി പിടിയിലായി. എരൂർ കൊച്ചേരിൽ വീട്ടിൽ സുജിത് മനോഹരൻ (41) ആണ് അറസ്റ്റിലായത്. ഏപ്രിൽ 5ന് രാവിലെ 6.30ഓടെ വലിയകുളം കെ.പി.ചാക്കോ റോഡിലൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന 2 പവൻ തൂക്കം വരുന്ന സ്വർണ്ണമാല പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. ആരുടെയോ വീട് അന്വേഷിക്കാനെന്ന വ്യാജേന സ്ത്രീയുടെ സമീപം മോട്ടോർസൈക്കിൾ നിർത്തിയായിരുന്നു മാല കവർന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചെടുത്താണ് പ്രതി മാല മോഷണത്തിനുപയോഗിച്ചത്. ബൈക്ക് മോഷണത്തിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ബൈക്ക് ചമ്പക്കര പാലത്തിന്റെ അടിവശത്തുനിന്നും കണ്ടെടുത്തു. കവർന്നെടുത്ത സ്വർണ്ണമാല പുത്തൻകുരിശിലുള്ള ഒരു ജ്വല്ലറിയിൽ നിന്നും വീണ്ടെടുത്തു. പ്രതി വർഷങ്ങൾക്ക് മുന്നേ തൃപ്പൂണിത്തുറയിൽ നിന്ന് താമസം മാറി തിരുവനന്തപുരം ഭാഗത്താണ് താമസമെന്നും ഇയാൾക്കെതിരെ കേരളത്തിലങ്ങോളമിങ്ങോളം നിരവധി സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഉദയംപേരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. മനോജ് ജി, എസ്.ഐ. ഹരികൃഷ്ണൻ പി.സി, സീനിയർ സിപിഒ ശ്യാം ആർ. മേനോൻ, സിപിഒ ഗുജറാൾ സി.ദാസ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സിപിഒ സുബിൻദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.