മുട്ടത്തുനിന്ന് കോട്ടയം ജില്ലയിലേക്ക് 418 കോടിയുടെ കുടിവെള്ള പദ്ധതി

മുട്ടം: മുട്ടത്തുനിന്ന് കോട്ടയം ജില്ലയിലേക്ക് 418 കോടിയുടെ കുടിവെള്ളപദ്ധതി വരുന്നു. കോട്ടയം ജില്ലയിലെ രാമപുരം, മേലുകാവ്, മൂന്നിലവ്, കടനാട് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട് ജലജീവൻ മിഷനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി. പദ്ധതി ചെലവി‍ൻെറ 45 ശതമാനം കേന്ദ്രത്തി‍ൻെറയും 30 ശതമാനം സംസ്ഥാനത്തി‍ൻെറയും 15 ശതമാനം പഞ്ചായത്തി‍ൻെറയും 10 ശതമാനം ഗുണഭോക്താക്കളുടെയും വിഹിതമാണ്. 2024ഓടെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. മുട്ടത്തുള്ള മാത്തപ്പാറ പമ്പ് ഹൗസുകൾക്ക് സമീപം മറ്റൊരു പമ്പ് ഹൗസും നിലൂരിൽ ശുചീകരണ ശാലയും നിർമിച്ച് നാല്‌ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. വിശദപദ്ധതിരേഖ പഞ്ചായത്തുകൾക്ക് സമർപ്പിച്ചുകഴിഞ്ഞു. പ്ലാന്‍റിനായി നീലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പ്ലാൻറിൽനിന്ന് പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ടാങ്ക് നിർമിച്ചാകും വീടുകളിലേക്ക് വിതരണം. കോട്ടയം ജില്ലയിലെ മീനച്ചിൽ ഉൾപ്പടെ 13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാൻ ഉദ്ദേശിച്ചുള്ള മീനച്ചിൽ പദ്ധതി പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു. മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം മീനച്ചിലാറ്റിലേക്ക് തിരിച്ചുവിടാനാവില്ലെന്ന ജല അതോറിറ്റി മധ്യമേഖല ചീഫ് എൻജിനീയറുടെ റിപ്പോര്‍ട്ടി‍ൻെറ അടിസ്ഥാനത്തിലാണ് പദ്ധതി ഉപേക്ഷിച്ചത്. മലങ്കര ഡാമിന് മുകളില്‍ കുടയത്തൂരില്‍നിന്ന് ടണല്‍ അടിച്ച് ഇലവീഴാപൂഞ്ചിറ വഴി മേലുകാവിന് സമീപത്തേക്ക് വെള്ളമെത്തിച്ച് അവിടെനിന്ന് ഈരാറ്റുപേട്ടക്ക് സമീപം മൂന്നിലവ് പഞ്ചായത്തിലെ നരിമറ്റം ഭാഗത്ത് കാച്ചിപ്പള്ളിത്തോട്ടില്‍ എത്തിക്കുന്നതായിരുന്നു പഴയ പദ്ധതി. പ്രാഥമിക പ്രവർത്തനങ്ങൾക്ക് 50 ലക്ഷവും അനുവദിച്ച് സർവേയും പൂര്‍ത്തിയാക്കിയിരുന്നു. മൂലമറ്റം പവര്‍ഹൗസില്‍ ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര ഡാമിലാണ് ശേഖരിക്കുന്നത്. തൊടുപുഴയാറി‍ൻെറ 153 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വൃഷ്ടിപ്രദേശത്തെ ജലവും ഇവിടെ എത്തിച്ചേരും. 3236 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം പ്രതിവര്‍ഷം ഇവിടെ എത്തുന്നുണ്ട്. ഇതിൽ പകുതിയോളം വെള്ളം ഉപയോഗിച്ച് മലങ്കരയിൽനിന്ന് ഏഴ് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 491 ദശലക്ഷം ക്യുബിക് മീറ്റര്‍ ഇടത് - വലത് കര കനാലുകൾ വഴി ജലസേചനത്തിന് ഉപയോഗിക്കുന്നുണ്ട്. മലങ്കര ജലാശയത്തിൽനിന്നാണ് മുട്ടം, കരിങ്കുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലേക്കും നിലവിൽ കുടിവെള്ള വിതരണം. ശേഷികുറഞ്ഞ മലങ്കര ഡാമിൽ അധികജലം സംഭരിച്ച് നിർത്താനാവാത്തതിനാൽ വർഷത്തിൽ എട്ട് മാസത്തിലധികവും ഷട്ടർ തുറന്ന് ഒഴുക്കിക്കളയുകയാണ്. പുതിയ കുടിവെള്ള പദ്ധതി വരുന്നതോടെ പഴാക്കിക്കളയുന്ന ജലത്തി‍ൻെറ തോത് ഗണ്യമായി കുറക്കാനാകും. tdl mltm കോട്ടയം ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കാൻ മാത്തപ്പാറയിൻ പമ്പ് ഹൗസ് നിർമിക്കാനുദ്ദേശിക്കുന്ന പ്രദേശം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.