തിരുവാര്‍പ്പിൽ 25 ലോഡിലേറെ നെല്ല് പാടത്ത്

കോട്ടയം: മഴ കനക്കുമ്പോഴും തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്കില്‍ 25 ലോഡിലേറെ നെല്ല് പാടത്ത്. രണ്ടാഴ്ച മുമ്പ് കൊയ്‌തെടുത്ത നെല്ലാണ് മില്ലുകാർ കൂടുതൽ കിഴിവ് ചോദിച്ചതിനാൽ കൂനകളായി പാടത്തുകിടക്കുന്നത്. 1800 ഏക്കറില്‍ നാല്‍പതിലേറെ കര്‍ഷകര്‍ ചേര്‍ന്നാണു കൃഷിയിറക്കിയിരുന്നത്. ഒരുമാസം മുമ്പ് പാടത്ത് കൊയ്ത്ത് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ സംഭരണം നടന്നെങ്കിലും പിന്നീട് മില്ലുകാരുടെ ഏജന്‍റുമാർ കൂടുതൽ കിഴിവ് ആവശ്യപ്പെട്ടു. കർഷകർ സമ്മതിച്ചില്ല. എന്നാൽ, മഴ തുടങ്ങിയതോടെ ഗതികേടുകൊണ്ട് കർഷകർ വഴങ്ങിയെങ്കിലും സംഭരണം ഇഴയുകയാണ്. മഴയിൽ നനഞ്ഞ നെല്ല് കിളിർത്താൽ കർഷകർക്ക് കൂടുതൽ നഷ്ടം സംഭവിക്കും. പാടത്ത് കൂട്ടിയിട്ട നെല്ല് ഉടൻ സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നെല്ല് കയറ്റുന്ന യൂനിയനും മെല്ലെപ്പോക്ക് തുടരുകയാണെന്നും കർഷകർ പറയുന്നു. മഴയുടെ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തിലെ തന്നെ മറ്റു സ്ഥലങ്ങളില്‍നിന്ന് കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് വേഗം നെല്ല് സംഭരിച്ചുമാറ്റണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. നിലവിൽ ദിവസം ആറോ ഏഴോ ലോഡ് നെല്ല് മാത്രമാണ് കയറ്റി അയക്കുന്നത്. വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഇടപെട്ടിട്ടും തീരുമാനമുണ്ടായിട്ടില്ല. കര്‍ഷകര്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ പലതവണ വിഷയം ധരിപ്പിച്ചിരുന്നു. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. KTL THIRUVARPPU - തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്കില്‍ നെല്ല് പാടത്ത് കൂട്ടിയിട്ടനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.