പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

കോട്ടയം: മെഡിക്കൽ കോളജ് പരിസരത്ത് കോട്ടയം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. എട്ട് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലിൽനിന്ന് പഴകിയ ചോറ്, എണ്ണ, പൊറോട്ട മാവ്, ചോറ് എന്നിവയാണ് കണ്ടെടുത്തത്. ഈ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനു, ഹെൽത്ത് ഇൻസ്‌പെക്ടർ സ്വപ്‌ന ബി. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജഗൻ ചിത്ത്, സോണി ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് കമ്മിറ്റി ചെയർമാൻ എബി കുന്നേപ്പറമ്പിൽ അറിയിച്ചു. പേരിനെച്ചൊല്ലി വിവാദം: കോണത്താറ്റ് പാലം കോടതി കയറും കുമരകം: ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ കുമരകം കോണത്താറ്റ് പാലത്തിന്‍റെ പേരിനെച്ചൊല്ലി വിവാദം. കോണത്താറ്റ് പാലമെന്ന് അറിയപ്പെട്ടിരുന്ന ഇതിന് കാരിക്കത്തറ പാലമെന്ന പുതിയ പേര് നല്‍കിയതാണ് വിവാദങ്ങൾക്ക് കാരണം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പേര് മാറ്റിയതിനെതിരെ സ്ഥലം വിട്ടുനല്‍കിയ കോണത്താറ്റ് കുടുംബം പരാതി നല്‍കി. തോമസ് കോണത്താറ്റിന്‍റെ ചെറുമകന്‍ റോയി ഫിലിപ്പാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. ഏകദേശം 90 വര്‍ഷം മുമ്പ് കോണത്താറ്റ് തോമസ് സൗജന്യമായി വിട്ടുനല്‍കിയ വസ്തുവിലാണ് നിലവിലെ കോണത്താറ്റ് പാലം സ്ഥിതി ചെയ്യുന്നത്. കോണത്താറ്റ് തോമസിന്‍റെ സുഹൃത്തായ കുമരകം മേനോന്‍ വീട്ടില്‍ നാരായണ മേനോന്‍റെ അഭ്യര്‍ഥന പ്രകാരമാണ് കോണത്താറ്റ് തോമസ് സ്വന്തം ഭൂമിക്ക് നടുവിലൂടെ പാലത്തിന് സ്ഥലം വിട്ടുനല്‍കിയത്. ഇതോടെ തങ്ങളുടെ ഭൂമി രണ്ടായി ഭാഗിക്കപ്പെട്ടെന്നും എങ്കിലും നാട്ടിലൊരു നല്ലകാര്യത്തിന് ഭൂമി വിട്ടുകൊടുക്കുകയായിരുന്നുവെന്നും കോണത്താറ്റ് കുടുംബം 'മാധ്യമ'ത്തോട് പറഞ്ഞു. കുമരകത്തിന്‍റെ വികസനത്തിന്‍റെ ആദ്യ ചുവടുവെപ്പിന് കോണത്താറ്റ് കുടുംബം ചെയ്ത സംഭാവനകള്‍ വിസ്മരിക്കരുതെന്നും പാലത്തിന് കോണത്താറ്റ് പാലം എന്ന പേര് നിലനിര്‍ത്തണമെന്നും കോണത്താറ്റ് കുടുംബം ആവശ്യപ്പെടുന്നു. പേരിന് പിന്നിലെ വിവാദങ്ങള്‍ അവസാനിക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. തിങ്കളാഴ്ചയാണ് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കോണത്താറ്റ് പാലത്തിന്‍റെ നിര്‍മാണോദ്ഘാടനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.