പാരിസ്ഥിതിക ആഘാതപഠനം പുരോഗമിക്കുന്നു കോട്ടയം: നിർദിഷ്ട എരുമേലി വിമാനത്താവളത്തിലെ റൺവേയുടെ ദിശ നിർണയിക്കാൻ നടത്തിയ 'ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ്' (ഒ.എൽ.എസ്) സർവേ പൂർത്തിയായി. വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും കാഴ്ചമറക്കുന്ന കെട്ടിടങ്ങളോ മലകളോ ടവർ ലൈനുകളോ ഉണ്ടോ എന്നറിയാനാണ് ഒ.എൽ.എസ് സർവേ നടത്തുന്നത്. അനുയോജ്യമായ ദിശ കണ്ടെത്തിയതായി സർവേ നടത്തിയ ചെന്നൈയിലെ ജിയോ എ.ഡി എന്ന ഏജൻസി അറിയിച്ചതായും ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും സ്പെഷൽ ഓഫിസർ വി. തുളസീദാസ് പറഞ്ഞു. വിമാനത്താവളത്തിന്‍റെ പാരിസ്ഥിതിക ആഘാതപഠനവും കൺസൾറ്റിങ് ഏജൻസി ലൂയി ബഗ്‌റിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നേരത്തേ 2.7 കിലോമീറ്റർ നീളത്തിലെ ഭൂമി ചെറുവള്ളി എസ്റ്റേറ്റിൽ റൺവേക്കായി കണ്ടെത്തിയിരുന്നു. എന്നാലിത് കരിപ്പൂർ വിമനത്താവളത്തിലേതിന് സമാനമായ ടേബിൾടോപ്പ് റൺവേ ആണെന്നും അപകടഭീഷണിയുള്ളതാണെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കേന്ദ്ര വ്യോമ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല, രാജ്യാന്തര വിമാനത്താവളങ്ങൾക്ക് മൂന്നുകിലോമീറ്റർ നീളവും വേണം. ഇതോടെയാണ് പുതിയ സ്ഥലം കണ്ടെത്താൻ തീരുമാനിച്ചത്. വിമാനത്താവളങ്ങൾ തമ്മിൽ 150 കിലോമീറ്റർ ദൂരപരിധി വേണമെന്ന വ്യവസ്ഥയിൽ ഇളവ് ലഭിക്കുമെന്നാണു പ്രതീക്ഷ. കണ്ണൂർ വിമാനത്താവളത്തിന് ഇത്തരത്തിൽ ഇളവ് ലഭിച്ചിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതപഠന റിപ്പോർട്ട് കേന്ദ്രം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയ അപാകതകളടക്കം പരിഹരിച്ച് റിപ്പോർട്ട് ഉടൻ നൽകാനാണ് ശ്രമം. സാധ്യത പഠനത്തിനും വിശദപദ്ധതി രേഖക്കും സംസ്ഥാന ബജറ്റിൽ രണ്ടുകോടി അനുവദിച്ചതും പാർലമെന്‍ററി സമിതി പച്ചക്കൊടി കാട്ടിയതും പദ്ധതിക്കു ഊർജം നൽകുന്ന നടപടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.