അപ്രോച്ച് റോഡും അനുബന്ധ റോഡ് നിർമാണവും മുടങ്ങി: വാക്കേത്തറ-കല്ലുപുരക്കൽ റോഡിൽ യാത്ര ദുരിതമയം

വൈക്കം: പാലംപണിത് ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ ദുരിതമായി മാറി വാക്കേത്തറ കല്ലുപുരക്കൽ റോഡ്. ഏഴുവർഷം മുമ്പ് കിഫ്ബിയിൽ 20 കോടി അനുവദിച്ചിട്ടും റോഡ് നിർമാണം ആരംഭിച്ചിട്ടില്ല. തോട്ടകത്ത് റോഡിനായി ഭൂമി ഏറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. തലയാഴം-കല്ലറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കേണ്ടതാണ് എട്ടുകിലോമീറ്റർ നീളത്തിലുള്ള റോഡ്. ഇരു പഞ്ചായത്തുകളുടെയും അതിർത്തിയിൽ കെ.വി. കനാലിനുകുറുകെ 10 വർഷംമുമ്പ് നിർമിച്ച പാലം അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ നോക്കുകുത്തിയായി മാറി. റവന്യൂ വകുപ്പ് പിടിച്ചെടുത്ത നിലംനികത്താൻ ഉപയോഗിക്കുന്ന യന്ത്രവും പാലത്തിൽ ഇടംപിടിച്ചിട്ട് ആറുവർഷത്തോളമായി. വൈക്കത്തുനിന്ന് മെഡിക്കൽ കോളജിലേക്ക് അടക്കം ഏറ്റവും കുറഞ്ഞ സമയംകൊണ്ട് എത്തിച്ചേരാൻ സാധിക്കുന്ന റോഡിനാണ് ഈ അവഗണന. പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങൾക്കും ഇരു പഞ്ചായത്തുകളിലുമായുള്ള കൃഷിക്കും പ്രയോജനപ്പെടുന്നതാണ് റോഡ്. വാഹനങ്ങൾക്ക് കടന്നുപോകാനായി താൽകാലിക ആശ്വാസമെന്നോണം റോഡ് മണ്ണിട്ട് നിരപ്പാക്കിയിട്ടുണ്ട്. മഴ പെയ്താൽ കല്ലറ ഭാഗത്ത് റോഡിൽ വെള്ളം നിറയുന്നതോടെ യാത്ര മുടങ്ങും. റോഡിന്‍റെ വീതികൂട്ടാൻ ഒന്നര കിലോമീറ്റർ ഭാഗത്തെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. കിഫ്ബി മാനദണ്ഡപ്രകാരം ഭൂമി വീതികൂട്ടാൻ കഴിയാത്തതിനാൽ ഫണ്ട് റിവേഴ്സ് ചെയ്ത് ബാക്കി ഭാഗത്ത് ടാർ ചെയ്യാൻ നടപടിയായിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. രാത്രിയായാൽ ഇഴജന്തുക്കളുടെ ഭീഷണികാരണം റോഡിലൂടെ വഴിനടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സ്കൂൾ കുട്ടികളും ആശുപത്രി ആവശ്യത്തിനുമായി സമീപിക്കുന്ന റോഡിന്‍റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.