എം.ജി സര്‍വകലാശാല പിരിച്ചുവിട്ട അധ്യാപകരുടെ ആനുകൂല്യങ്ങൾ: കേസ് ഇന്ന് പരിഗണിക്കും

കോട്ടയം: എം.ജി സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളിൽനിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. സെന്റര്‍ ഫോര്‍ പ്രഫഷനല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സീപാസ്) എന്ന സൊസൈറ്റിക്ക് സ്വാശ്രയ സ്ഥാപനങ്ങള്‍ കൈമാറുന്നതിന്‍റെ ഭാഗമായാണ് 32 സ്ഥാപനത്തിലെ അധ്യാപകരെ പിരിച്ചുവിട്ടത്. ഇതിനെതിരെ അധ്യാപകർ നൽകിയ ഹരജിയിൽ ഹൈകോടതി സിംഗിൾ ബെഞ്ച് സർവകലാശാലക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ അധ്യാപകർ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്ഥിരം അധ്യാപകർക്ക് നൽകുന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്ന ഉത്തരവ് നേടി. ഇതിനെതിരെ സർവകലാശാല നൽകിയ ഹരജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ആരോഗ്യസർവകലാശാലയും സാങ്കേതിക സർവകലാശാലയും വന്നതോടെ മെഡിക്കൽ, എൻജിനീയറിങ് സ്വാശ്രയ കോഴ്സുകൾ സർവകലാശാലക്ക് നടത്താനാവാതെവന്നു. ആ സാഹചര്യത്തിലാണ് സ്വാശ്രയ സ്ഥാപനങ്ങളെ സീപാസിന് കീഴിലേക്ക് മാറ്റിയതും അധ്യാപകരെ പിരിച്ചുവിട്ടതും. ഇവർ താൽക്കാലിക അധ്യാപകരാണെന്നാണ് സർവകലാശാലയുടെ വാദം. വെള്ളക്കടലാസിൽ എഴുതിനൽകിയാണ് ഇവർക്ക് നിയമനം നൽകിയതും. നഷ്ടത്തിലാണ് സ്വാശ്രയ കോഴ്സുകൾ നടത്തിയിരുന്നത്. സ്ഥിരം അധ്യാപകർക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും ഇവർക്കും നൽകുന്നത് കൂടുതൽ സാമ്പത്തിക ബാധ്യതയാവുമെന്നും സർവകലാശാല അധികൃതർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.