പീഡാനുഭവസ്മരണയിൽ ഇന്ന് ദുഃഖവെള്ളി

കോട്ടയം: ക്രിസ്തുവിന്‍റെ പീഡാനുഭവസ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കും. ഗോഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കുന്നതാണ് ദുഃഖവെള്ളി. പകൽ മുഴുവൻ നീളുന്ന പ്രാർഥനാചടങ്ങുകൾ ദേവാലയങ്ങളിലുണ്ടാകും. കുരിശിന്‍റെ വഴി, സ്ലീബാ വന്ദനം, പ്രദക്ഷിണം ഉൾപ്പെടെ ചടങ്ങുകൾ മണിക്കൂറുകൾ നീളും. പ്രധാന ദേവാലയങ്ങളിൽ മെത്രാപ്പോലീത്തമാർ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ചടങ്ങുകൾക്കുശേഷം നേർച്ചക്കഞ്ഞി വിതരണവുമുണ്ടാകും. പെസഹ നിറവിലായിരുന്നു ദുഃഖവെള്ളി ആചരണം. യേശുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓർമ പുതുക്കി വ്യാഴാഴ്ച ക്രൈസ്തവർ പെസഹ ആചരിച്ചിരുന്നു. ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്‍റെ ഓർമപുതുക്കലിനൊപ്പം കുർബാന സ്ഥാപിച്ചതിന്‍റെ അനുസ്മരണം കൂടിയാണ് പെസഹ. ഇതിന്‍റെ ഭാഗമായി ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും അപ്പംമുറിക്കലും നടന്നു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ചയുമായിട്ടായിരുന്നു പല ദേവാലയങ്ങളിലും തിരുക്കർമങ്ങൾ. വ്യാഴാഴ്ച രാത്രി വീടുകളിലും അപ്പം മുറിച്ചു. പ്രത്യേകം തയാറാക്കിയ പെസഹ അപ്പം (ഇൻഡ്രിയപ്പം) വീട്ടിലെ ഏറ്റവും മുതിർന്നയാൾ മുറിച്ച് മറ്റുള്ളവർക്കെല്ലാം പങ്കിട്ട് നൽകി. ഓശാന ദിനം ദേവാലയങ്ങളിൽനിന്ന് വിതരണം ചെയ്ത കുരുത്തോല കുരിശിന്‍റെ ആകൃതിയിൽ അപ്പത്തിന് മുകളിൽ വെക്കും. ഇതാണ് മുറിച്ച് പങ്കിടുന്നത്. പുളിപ്പില്ലാത്ത പെസഹ അപ്പത്തിനൊപ്പം പാലും (കുറുക്ക്) വീടുകളിൽ തയാറാക്കിയിരുന്നു. കോവിഡ് തീർത്ത രണ്ടുവർഷത്തെ ഇടവേളക്കുശേഷമായിരുന്നു പെസഹയെന്നതിനാൽ പല ദേവാലയങ്ങളും തിങ്ങിനിറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.