ധീരജ് വധം: ഒന്നാം പ്രതി നിഖിൽ പൈലിക്ക് ജാമ്യം

മുട്ടം(ഇടുക്കി): ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റുമായ നിഖിൽ പൈലിക്ക് ജാമ്യം. ജില്ല സെഷൻസ് കോടതി ജഡ്ജി പി.എസ്. ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കൃത്യം നടന്ന് 87 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിക്കുന്നത്. രണ്ടുമുതൽ എട്ടുവരെ പ്രതികളായ ജെറിൻ ജോജോ, ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി, ജസ്റ്റിന്‍ ജോയി, അലന്‍ ബേബി എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരി 10നാണ് പൈനാവ് എന്‍ജിനീയറിങ് കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം കൂടിയായ ധീരജ് കുത്തേറ്റ് മരിച്ചത്. നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. അന്വേഷണം പൂർത്തിയാക്കി ഈ മാസം രണ്ടിനാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 600ഓളം പേജുള്ള കുറ്റപത്രത്തിൽ 160 സാക്ഷികളാണ് ഉള്ളത്. അതേസമയം, ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികൾക്കുവേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. എസ്. അശോകൻ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.