മാണി സി.കാപ്പനെ സർക്കാർ പരിപാടികളിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം വിവാദമാകുന്നു

കോട്ടയം: സർക്കാർ പരിപാടികളിൽനിന്ന് എം.എൽ.എ മാണി സി.കാപ്പനെ ഒഴിവാക്കാനുള്ള നീക്കം വിവാദമാകുന്നു. കേരള കോൺഗ്രസ് എമ്മിന്‍റെ നേതൃത്വത്തിലാണ് മാണി സി.കാപ്പനെതിരെയുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായുള്ള നടപടി. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കടമുറികളുടെ ഉദ്ഘാടന ചടങ്ങിലെ അധ്യക്ഷസ്ഥാനത്തുനിന്ന് സ്ഥലം എം.എൽ.എ ആയ കാപ്പനെ ഒഴിവാക്കിരം. പക മന്ത്രി വി.എൻ. വാസവൻ ആണ് അധ്യക്ഷൻ. ഉദ്ഘാടകൻ മന്ത്രി ആന്‍റണി രാജുവാണ്. വാസവനെ ചടങ്ങിൽ ഉൾപ്പെടുത്തിയത് കാപ്പന് അധ്യക്ഷസ്ഥാനം നൽകാതിരിക്കാനാണെന്ന് ആക്ഷേപം. ഔദ്യോഗിക ചടങ്ങുകളിൽ രണ്ടു മന്ത്രിമാർ വന്നാൽ അധ്യക്ഷസ്ഥാനം ഉദ്ഘാടകനല്ലാത്ത മന്ത്രിക്ക് നൽകണമെന്നതാണ് ചട്ടം. ഇത് ഉയർത്തിയാണ് കാപ്പനെ ഒഴിവാക്കിയത്. അതേസമയം, നേരത്തേ ചട്ടങ്ങൾ നോക്കാതെതന്നെ മൂന്നു മന്ത്രിമാർ പങ്കെടുത്ത ചടങ്ങുകളിൽപോലും കെ.എം. മാണി അധ്യക്ഷനായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഔദ്യോഗികമായി പുറത്തിറക്കിയ ക്ഷണപത്രികയിൽനിന്ന് സ്ഥലം എം.എൽ.എയായ കാപ്പനെ പുറത്താക്കിയിട്ടുണ്ട്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, വി.എൻ. വാസസൻ എന്നിവരുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കെ.എം. മാണിയാണ് പാലാ എം.എൽ.എ എന്ന് കെ.എസ്.ആർ.ടി.സി എം.ഡി. ക്ഷണപത്രികയിൽ പറഞ്ഞതും വിവാദമായിട്ടുണ്ട്. കഴിഞ്ഞദിവസം പാലാ നഗരസഭ എം.എൽ.എയെ അറിയിക്കാതെ ഒ.പി വിഭാഗം ഉദ്ഘാടനം നിശ്ചയിച്ചിരുന്നു. ഇതിനുമുമ്പേ എം.എൽ.എ ഉദ്ഘാടനം നടത്തുകയായിരുന്നു. ബജറ്റിൽ പാലാക്ക് കേരള കോൺഗ്രസിന്‍റെ സമ്മാനമുണ്ടാകുമെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചെങ്കിലും ആകെ രണ്ടു പദ്ധതികൾക്ക് മാത്രമാണ് പണം അനുവദിച്ചത്. ഭരണസ്വാധീനം മുതലെടുത്ത് എം.എൽ.എക്കെതിരെ നീങ്ങുവാനാണ് കേരള കോൺഗ്രസ് എമ്മിന്‍റെ ശ്രമമെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.