മറയൂർ ചന്ദനലേലത്തിൽ എട്ടുകോടിയുടെ വിൽപന

മറയൂർ: നടപ്പുസാമ്പത്തിക വർഷത്തെ അവസാന ചന്ദനം ഇ-ലേലത്തില്‍ എട്ടുകോടിയുടെ വിൽപന. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ സ്ഥിരമായി മറയൂര്‍ ചന്ദനം എടുക്കുന്ന ചില സ്ഥാപനങ്ങളുടെ ആവശ്യപ്രകാരമാണ് ചന്ദനം ലേലത്തില്‍വെച്ചത്. ലേലത്തിന് വെച്ച 68.688 ടണ്‍ ചന്ദനത്തിൽ 6.294 ടണ്‍ മാത്രമാണ് വിറ്റഴിഞ്ഞത്. ഇ-ലേലം തുടങ്ങിയ കാലം മുതല്‍ നാല് ഘട്ടങ്ങളായി രണ്ടു ദിവസമായിട്ടാണ് ലേലം നടക്കാറുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസത്തെ ലേലം ഇതാദ്യമായി ഒറ്റ ദിവസം മാത്രമായിരുന്നു. ഗുണനിലവാരമനുസരിച്ച് കിലോക്ക് 2000 മുതൽ 25,000 രൂപവരെ വിലയുള്ള 16 തരം ചന്ദനമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റർജൻറ് കമ്പനിയാണ് ഏറ്റവും കൂടുതല്‍ ചന്ദനം ലേലത്തില്‍ പിടിച്ചത്: 5.834 ടണ്‍. നികുതി ഉൾപ്പെടെ 6.48 കോടിക്കാണ് ഇവർ ചന്ദനം വാങ്ങിയത്. മറ്റ് നാലു കമ്പനികൾകൂടി ലേലത്തില്‍ പങ്കെടുത്തു. ജയ്പുർ സി.എം.ടി ആർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 691 കിലോ 1.17 കോടിക്കും ജയ്പുര്‍ ക്ലൗഡ് 9158 കിലോ 26.67 ലക്ഷം രൂപക്കും കേരള ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ 205 കിലോ 29.63 ലക്ഷം രൂപക്കും കോട്ടയം മണർകാട് അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് 5.2 കിലോ 93,000 രൂപക്കും വാങ്ങി. രണ്ടാം ക്ലാസ് വിഭാഗത്തിൽപെടുന്ന 54.1 കിലോ പഞ്ജം ചന്ദനം കേരള ഹാന്‍ഡി ക്രാഫ്റ്റ്‌സ് നല്ല വിലയ്ക്കാണ് വാങ്ങിയത്. കിലോക്ക് നികുതിയടക്കം 21,043 രൂപ ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.