നാട്ടിലേക്ക് തിരികെ മടക്കാനാവാതെ രാജീവിന്‍റെ മൃതദേഹവുമായി സുഹൃത്തുക്കൾ

കോട്ടയം: ഡാർജിലിങ്ങിൽ മരിച്ച മലയാളി നഴ്സ് രാജീവിന്‍റെ മൃതദേഹം ജന്മനാട്ടിലേക്ക് മടക്കി അയക്കാൻ സാധിക്കാത്ത ബുദ്ധിമുട്ടിലാണ് പശ്ചിമബംഗാളിലെ ഡാർജിലിങ്ങിലെ അഭിജിത്തും മറ്റ് സുഹൃത്തുക്കളും. കോതനല്ലൂർ സ്വദേശിയായ രാജീവ് ഡാർജിലിങ്ങിലെ ആശുപത്രിയിൽ മെയിൽ നഴ്സായി ജോലി നോക്കി വരുകയായിരുന്നു. ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഞായറാഴ്ച സുഹൃത്തുക്കൾ രാജീവ് താമസിച്ചിരുന്ന വാടകവീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് രാജീവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാജീവിന്‍റെ മരണവിവരം നാട്ടിൽ അറിയിക്കുകയും മറ്റ് നടപടികൾക്കുശേഷം നാട്ടിലേക്ക് അയക്കുന്നതിനെക്കുറിച്ചും ബന്ധുക്കളുമായി സംസാരിച്ചപ്പോൾ അവർക്ക് താൽപര്യമില്ലെന്ന മട്ടിലാണ് പ്രതികരിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു. സുഹൃത്തുക്കൾ കഴിയുന്നതുപോലെ സഹകരിച്ച് മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചുതരാം. അവിടുന്ന് നാട്ടിലേക്ക് കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞിട്ടും ബന്ധുക്കൾ സമ്മതിച്ചില്ലത്രെ. രാജീവിന്‍റെ പേരിൽ ഭൂമിയോ സ്വത്തോ ഒന്നുംതന്നെ നാട്ടിലില്ലെന്നും മറ്റ് നടപടികൾക്ക് വേണ്ടിയുള്ള പണം ആവശ്യമെങ്കിൽ അയച്ചുതരാമെന്നും സംസ്കാരവും മറ്റും ഡാർജിലിങ്ങിൽ തന്നെ നടത്തിയാൽ മതിയെന്നുമുള്ള പ്രതികരണമാണ് ബന്ധുക്കളിൽനിന്നുള്ളത്. രാജീവിന്‍റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ല. സംസ്കാരം ഡാർജിലിങ്ങിൽ നടത്തുന്നതിനുള്ള ഔദ്യോഗിക നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ബന്ധുക്കൾ പറഞ്ഞതായി സുഹൃത്തുക്കൾ പറഞ്ഞു. രാജീവിന്‍റെ മാതാവ് മേരി ഇപ്പോൾ ദയ ഓൾഡ് ഏജ് ഹോമിലെ അന്തേവാസിയാണ്. രാജീവ് കുറച്ചുകാലങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകീട്ടോടെ പോസ്റ്റ്മോർട്ടം നടപടി കഴിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.