ദിവാൻകവലയിലെ ഇന്ദിരഗാന്ധി സ്മൃതിമണ്ഡപം പൊലീസ് പൊളിച്ചുനീക്കി

കോട്ടയം: നാട്ടകം മൂലവട്ടം ദിവാൻകവലയിലെ വിവാദമായ ഇന്ദിരഗാന്ധി സ്മൃതി മണ്ഡപം പൊലീസ് പൊളിച്ചുനീക്കി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ വൻ പൊലീസ് സാന്നിധ്യത്തിൽ ജെ.സി.ബി ഉപയോഗിച്ചാണ് സ്തൂപം പൊളിച്ചുനീക്കിയത്. കലക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. വർഷങ്ങളായി ദിവാൻകവലയിൽ നിൽക്കുന്ന ഇന്ദിരഗാന്ധി സ്മൃതി മണ്ഡപത്തിനുചുറ്റും സി.പി.എം ജില്ല സമ്മേളനത്തോട് അനുബന്ധിച്ച് ചുവപ്പ് തോരണങ്ങളും കൊടികളും സ്ഥാപിച്ചതിനെ തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടങ്ങിയത്. സ്തൂപത്തിനരികിൽ സി.പി.എം സ്ഥാപിച്ച അലങ്കാരപ്പണികളും കൊടികളും കോൺഗ്രസുകാർ പൊളിച്ചുനീക്കി. ഇതുസംബന്ധിച്ച് സി.പി.എം നൽകിയ കേസിൽ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളി എന്നിവർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തിരുന്നു. രാഹുൽ മറിയപ്പള്ളിയെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്തൂപം പൊളിച്ചുനീക്കിയത്. സ്തൂപത്തെച്ചൊല്ലി സംഘർഷമുണ്ടാവുമെന്ന വിവരത്തെത്തുടർന്ന് രണ്ടാഴ്ചയായി പരിസരത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. സി.പി.എം പ്രവർത്തകർ സ്തൂപം തകർക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഇതേത്തുടർന്നു ചിങ്ങവനം പൊലീസി‍ൻെറ റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിലാണ് കലക്ടർ പൊളിക്കാൻ നിർദേശം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.