ഭൂമിക്കടിയിലെ മുഴക്കം: പാറമടകളിലെ സ്‌ഫോടനമെന്ന് സംശയം

നെടുംകുന്നം: ഞായറാഴ്ച നെടുംകുന്നം പഞ്ചായത്തി‍ൻെറ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍നിന്ന് മുഴക്കവും കുലുക്കവും അനുഭവപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രദേശത്തെ പാറമടകളിലെ സ്‌ഫോടനമാകാമെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരാഴ്ച മുമ്പും സമാനമായ രീതിയില്‍ മുഴക്കവും കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ഞായറാഴ്ച വൈകീട്ട് 5.24നാണ് വിവിധ ഭാഗങ്ങളില്‍ ഭൂകമ്പത്തിന് സമാനമായ കുലുക്കം അനുഭവപ്പെട്ടത്. പാത്രങ്ങളടക്കം നിലത്തുവീഴുകയും നിരവധിപേര്‍ക്ക് കാലുകളില്‍ തരിപ്പ് അനുഭവപ്പെടുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പും ഇതേ രീതിയില്‍ ഭൂമിക്കടിയില്‍നിന്ന് മുഴക്കം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പമാണോ എന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇടുക്കിയിലെ ഭുകമ്പമാപിനിയില്‍ ഇത് രേഖപ്പെടുത്തിയിട്ടുമില്ല. പഞ്ചായത്തിലെ ക്വാറികളുടെ പ്രവര്‍ത്തനവും സ്‌ഫോടനവുമാണ് നെടുംകുന്നം ഭാഗത്ത് മാത്രം ഇത്തരം മുഴക്കം അനുഭവപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഞായറാഴ്ചകളില്‍ ക്വാറിയില്‍ ഒന്നിച്ച് വന്‍ സ്‌ഫോടനം നടത്താറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ക്വാറികളില്‍ സാധാരണയായി സ്‌ഫോടനം നടക്കുമ്പോള്‍ പല പ്രദേശങ്ങളിലും കുലുക്കം അനുഭവപ്പെടുന്നത് പതിവാണ്. ഏറ്റവും അധികം പാറമടകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്താണ് നെടുംകുന്നം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.