നടുവില വില്ലേജിൽ ഡ്രോൺ ഉപയോഗിച്ച് റീസർവേ

കോട്ടയം: വൈക്കം നടുവില വില്ലേജിൽ 18, 19 തീയതികളിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ റീസർവേ നടത്തുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. കേന്ദ്രസർക്കാറി‍ൻെറ സ്വാമിത്വ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടമായി നടുവിലയിൽ തെരഞ്ഞെടുക്കപ്പെട്ട 19 ഇടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ച് സർവേ. ഭൂമിയുടെ അതിർത്തികൾ അടയാളപ്പെടുത്തുന്ന ഡീമാർക്കേഷൻ ജോലി പൂർത്തീകരിച്ചതായും ഉടമകൾ സർവേ ഉദ്യോഗസ്ഥർ നൽകുന്ന ഫോറം 1 എ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തിനൽകി സഹകരിക്കണമെന്നും സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ. ബാബു പറഞ്ഞു. ഡ്രോൺ ഉപയോഗിച്ചുള്ള സർവേക്ക് അനുയോജ്യമായ രീതിയിൽ പദ്ധതി പ്രദേശത്തെ വസ്തുക്കളുടെ അതിർത്തികൾ ഉടമകൾ ക്രമീകരിക്കണമെന്നാണ് നിർദേശം. അതിർത്തിയിലെ ഒടിവുകൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ നീളത്തിൽ ചുടുകല്ലുകളോ സിമന്‍റ് കല്ലുകളോ അടുക്കിവെക്കണം. ഡ്രോൺ കാമറയിൽ ഫോട്ടോ എടുക്കുന്നതിന് തടസ്സം നിൽക്കുന്ന മരച്ചില്ലകളും മറ്റും നീക്കം ചെയ്ത് അതിരുകൾ തെളിക്കണം. ഡ്രോണിന് തിരിച്ചറിയാനാകുംവിധം ചുടുകല്ല്, സിമന്‍റ്, കല്ല്, പെയിന്‍റ് ഇവ ഉപയോഗിച്ച് അതിരുകൾ അടയാളപ്പെടുത്തണം. ഈ രീതിയിൽ അടയാളപ്പെടുത്തിയ അതിർത്തികളെ കാമറകൾക്ക് തിരിച്ചറിയാനാകൂ. ഡിജിറ്റൽ റീസർവേ ഇങ്ങനെ സംസ്ഥാനത്തെ വില്ലേജുകളിലെ ഡ്രോൺ സർവേക്ക് അനുയോജ്യമായ ഭൂപ്രദേശം കണ്ടെത്തുന്നു. വില്ലേജുകളുടെ വിസ്തീർണത്തി‍ൻെറ 20 ശതമാനം ഭൂപ്രദേശത്താണ് സ്വാമിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തുന്നത്. ബാക്കിവരുന്ന 80 ശതമാനം പ്രദേശം സംസ്ഥാന സർക്കാറി‍ൻെറ ചെലവിൽ റീബിൽഡ് കേരളം ഫണ്ട് വിനിയോഗിച്ച് കോർസ്, ആർ.ടി.കെ ഇ.ടി.എസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഡ്രോൺ സർവേ നടത്തി ഡിജിറ്റൽ റെക്കോഡാക്കുക. നാലരവർഷംകൊണ്ട് സർവേ പൂർത്തീകരിച്ച് റവന്യൂ വകുപ്പിന് റെക്കോഡുകൾ നൽകുകയാണ് ലക്ഷ്യം. റവന്യൂ-സർവേ-തദ്ദേശസ്വയംഭരണ വകുപ്പുകൾ, സർവേ ഓഫ് ഇന്ത്യ, പഞ്ചായത്ത് രാജ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുക. ആദ്യഘട്ടത്തിൽ വൈക്കം, കല്ലറ, വെള്ളൂർ, ഉദയനാപുരം, നടുവില, കുലശേഖരമംഗലം, വെച്ചൂർ, തലയാഴം, ചെമ്പ് എന്നീ വില്ലേജുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.