ആരോപണങ്ങൾ മന്ത്രി പറയിപ്പിച്ചതാണോ എന്ന് അറിയണം -എം.എം. മണി

തൊടുപുഴ: മുൻ എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് വൈദ്യുതി ബോർഡിൽ നിയമപരമല്ലാത്ത കാര്യങ്ങൾ നടന്നു എന്ന ബോർഡ് ചെയർമാൻ ബി. അശോകിന്‍റെ ആരോപണത്തിന് മറുപടിയുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. മന്ത്രിയുടെ അറിവോടെയാണോ ചെയർമാൻ ആരോപണങ്ങൾ ഉന്നയിച്ചതെന്നും അതല്ല മന്ത്രി പറയേണ്ടത് ചെയർമാനെക്കൊണ്ട് പറയിപ്പിച്ചതാണോ എന്നുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ. കൃഷ്ണൻകുട്ടി ഇടതുപക്ഷത്തിന്‍റെ മന്ത്രിയാണ്. അപ്പോൾ ആലോചിച്ചാണ് കാര്യങ്ങൾ പറയേണ്ടത്. ചെയർമാന്‍റെ ആരോപണങ്ങൾ എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചെയർമാൻ എന്തെങ്കിലും പറയുകയല്ല വേണ്ടത്. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരണം നടത്തും. പറയേണ്ട കാര്യങ്ങൾ തക്കസമയത്ത് പറയേണ്ടിടത്ത് പറയും. പറയുമ്പോൾ താൻ തീർത്തുകെട്ടി പറയും. നാലര വർഷം താൻ മന്ത്രിയായിരുന്ന കാലത്തെ വൈദ്യുതി ബോർഡിന്‍റെ പ്രവർത്തനത്തെക്കുറിച്ച് തികഞ്ഞ സംതൃപ്തിയുണ്ട്. പുതിയ പദ്ധതികൾ കൊണ്ടുവരുന്നതടക്കം ഒരുപാട് കാര്യങ്ങൾ ചെയ്തു. നിയമപരമായി മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്തത്. അത് വൈദ്യുതി ബോർഡിന്‍റെ ചരിത്രത്തിലെ സുവർണകാലമായിരുന്നു. വൈദ്യുതി ഭവന് പൊലീസ് സംരക്ഷണം വേണ്ടിവന്നിട്ടില്ല. ഇപ്പോൾ വൈദ്യുതി ഭവനിൽ സുരക്ഷ സേനയെ നിയോഗിക്കേണ്ട അവസ്ഥയാണെന്നും മണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.