മക്കള്‍ കൈയൊഴിഞ്ഞു; വേദനകൾക്കൊപ്പം വിറച്ച് ഭാരതിയമ്മ

നെടുങ്കണ്ടം: മക്കള്‍ കൈവിട്ട കിടപ്പുരോഗിയായ വയോധിക ശുശ്രൂഷിക്കാന്‍ കൂട്ടിരിപ്പുകാരിക്കായി കാത്തിരിക്കുന്നു. രാമക്കല്‍മേട് തോവാളപ്പടി കിഴക്കേമുറിയില്‍ ഭാരതിയമ്മ (68) ആണ് ആശുപത്രിയില്‍ കൂടെനിന്ന് പരിചരിക്കാന്‍ ആളെ തേടുന്നത്. രോഗിയുടെ കൂടെ നില്‍ക്കാന്‍ 500 രൂപ ദിവസ വേതനത്തിന് ആളെ ആവശ്യമുണ്ടെന്നുകാണിച്ച് വാര്‍ഡ് അംഗം വിജിമോള്‍ വിജയന്‍ പരസ്യം നല്‍കിയിട്ടും ആരും എത്തിയില്ല. ഭാരതിയമ്മയുടെ ശരീരം മുഴുവനും വ്രണമായി അനങ്ങാന്‍പോലും പറ്റാത്ത അവസ്ഥയിലാണ്. വീഴ്ചയില്‍ നടുവിന് പൊട്ടലുണ്ടായി എല്ലുകള്‍ അകന്നുപോയതോടെയാണ് കിടപ്പിലായത്. പുറ്റടി ആശുപത്രിയില്‍ എത്തിക്കാന്‍ റവന്യൂ അധികൃതരും സാമൂഹിക ക്ഷേമവകുപ്പും പഞ്ചായത്ത് അംഗവും ഒരുക്കമാണെങ്കിലും കൂട്ടിരിപ്പിനാളില്ല. കഴിഞ്ഞദിവസം വീട്ടിലെത്തി പ്രാഥമിക ചികിത്സ നൽകിയശേഷമാണ് ഡോക്ടർ അടിയന്തര ചികിത്സ നിര്‍ദേശിച്ചത്. ഇവർക്ക് ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്. പെണ്‍മക്കളില്‍ ഒരാള്‍ അർബുദ രോഗിയാണ്. മറ്റൊരാളുടെ മക്കള്‍ക്കും രോഗമായതില്‍ അമ്മയെ നോക്കാനാവാത്ത സാഹചര്യമാണെന്നാണ് അവര്‍ പറയുന്നത്. നെടുങ്കണ്ടം പൊലീസ് മകനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മയെ നോക്കാൻ ആവശ്യപ്പെട്ടെങ്കിലും അനാഥാലയത്തിലാക്കാനായിരുന്നത്രെ മറുപടി. ഭര്‍ത്താവ് കുട്ടപ്പന്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചു. വീണ് പരിക്കേല്‍ക്കും മുമ്പ് വരെ തൊഴിലുറപ്പ് ജോലി ചെയ്തിരുന്നു. തൂക്കുപാലം രാമക്കല്‍മേട് റോഡില്‍ തോവാളപ്പടിയില്‍ ഏഴ് സെന്‍റ് സ്ഥലത്ത് ഇ.എം.എസ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് താമസം. ഈ സ്ഥലം തനിക്ക് നല്‍കണമെന്നാണ് മകന്‍റെ ആവശ്യം. എന്നാല്‍, പെണ്‍മക്കളുടെ അവസ്ഥ മോശമായതിനാല്‍ ഭാരതിയമ്മ സ്ഥലം അവരുടെ പേരില്‍ എഴുതിനല്‍കി. വിദഗ്ധ ചികിത്സയും പരിചരണവും നല്‍കിയില്‍ ഭാരതിയമ്മക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. TDL bharathiyamma വീട്ടിൽ അവശനിലയിൽ കഴിയുന്ന ഭാരതിയമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.