എ.ടി.എം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

ഏറ്റുമാനൂര്‍: പേരൂര്‍ പുളിമൂട് ജങ്ഷനിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി അപ്പുവാണ് (22) അറസ്റ്റിലായത്. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചായിരുന്നു അന്വേഷണം. എ.ടി.എമ്മിന്‍റെ ഉള്ളില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അത് മുന്‍ കുറ്റവാളികളുടെ ഫോട്ടോകളുമായി താരതമ്യം ചെയ്തതില്‍ സമാനരീതിയില്‍ കൊല്ലത്ത് ചാമക്കടയില്‍ 2020ല്‍ എ.ടി.എം തകര്‍ത്ത കേസില്‍ പ്രതിയായ അപ്പുവിനെ ശിക്ഷിച്ചിരുന്നു. ഇയാള്‍ 2022 ജനുവരി ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്ഥിരമായി ഒരുസ്ഥലത്ത് നില്‍ക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവമുള്ളയാളാണെന്ന് മനസ്സിലായി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഹോട്ടലുകളിലും കടകളിലും മറ്റും പുതുതായി ആളുകളെത്തുന്നുണ്ടോ എന്ന് അന്വേഷിച്ചുവരവേ തിരുവനന്തപുരത്ത് ഹോട്ടല്‍ ജോലിക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണസംഘം തിരുവനന്തപുരത്തെത്തി പ്രതിയെ ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ജനുവരി 30ന് പുലര്‍ച്ച 2.30ഓടെയാണ് പേരൂര്‍ പുളിമൂട് കവലയിലെ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ചത്. കോട്ടയം ഡിവൈ.എസ്.പി സന്തോഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ രാജേഷ്‌കുമാര്‍, എസ്.ഐ പ്രശോഭ്, എ.എസ്.ഐ പ്രദീപ്, ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ സീനീയർ സി.പി.ഒമാരായ പ്രവീണ്‍ പി. നായര്‍, അനീഷ് പ്രവിനോ, രാകേഷ്, ഏറ്റുമാനൂര്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ജ്യോതികൃഷ്ണന്‍, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. KTG ATM അപ്പു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.