പി.സി. ജോർജിനുനേരെ ചീമുട്ടയേറ്; കെ.എസ്.യു, യൂത്ത് കോൺ. നേതാക്കൾക്ക് തടവും പിഴയും

തൊടുപുഴ: മുൻ എം.എൽ.എ പി.സി. ജോർജിനെ ചീമുട്ട എറിഞ്ഞ് കാർ തകർത്ത സംഭവത്തിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ആറുമാസം തടവും 48,000 രൂപ പിഴയും. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി ടി.എൽ. അക്ബർ, കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ മാത്യു കെ. ജോൺ എന്നിവരെയാണ് തൊടുപുഴ മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 15 പ്രതികൾ ഉണ്ടായിരുന്ന കേസിൽ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ് ഇവർ. രണ്ടുപേർ മുമ്പ് മരണപ്പെട്ടു. മറ്റുള്ളവരെ വെറുതെ വിട്ടു. പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മൂന്നുമാസം തടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധികതടവും പൊതുമുതൽ നശിപ്പിച്ചതിന് ആറുമാസം തടവും 47,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവും ആണ് ശിക്ഷ. തടവ് ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. 2015ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ചീഫ് വിപ്പായിരിക്കെ പി.സി. ജോർജിനെ തൊടുപുഴയിൽ വെച്ച് ചീമുട്ട എറിഞ്ഞ് സർക്കാർ വാഹനത്തിന്‍റെ ബീക്കൺ ലൈറ്റ് ഉൾപ്പെടെ തകർത്തു എന്നാണ് കേസ്. മന്ത്രിസഭയുടെ ഭാഗമായിരുന്നപ്പോൾതന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ പി.സി. ജോർജ് വിമർശനങ്ങൾ ഉന്നയിച്ചതാണ് പ്രതിഷേധത്തിന് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.