മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് പച്ചക്കറി വിലയിൽ കുറവുണ്ടായത് കോട്ടയം: പച്ചക്കറി വില കുറഞ്ഞതോടെ പച്ചക്കറി കിറ്റുകൾ മടങ്ങിയെത്തി. കടകൾക്കൊപ്പം റോഡരികുകളിലും കിറ്റ് വിൽപനക്കാർ വീണ്ടും ഇടംപിടിച്ചു. നേരത്തേ വില കുതിച്ചുയർന്നതോടെ 100 രൂപക്ക് നല്‍കിയിരുന്ന കിറ്റുകളുടെ വിൽപന ഭൂരിഭാഗം കടകളിലും നിര്‍ത്തിയിരുന്നു. ചില കടകളില്‍ 150 -200 രൂപ വരെയാക്കി വില വര്‍ധിപ്പിച്ചിരുന്നു. റോഡരികുകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന 50 രൂപ കിറ്റ് വിൽപനക്കാരും പിൻമാറിയിരുന്നു. എന്നാൽ, ഇടവേളക്കുശേഷം വില താഴ്ന്നതോടെ കിറ്റ് വിൽപന വീണ്ടും സജീവമായി. കടകളിലെല്ലാം കിറ്റുകൾ നിരന്നുകഴിഞ്ഞു. വാഹനങ്ങളിലെ പച്ചക്കറി കിറ്റ് വിൽപനയും തിരിച്ചുവന്നിട്ടുണ്ട്. മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് പച്ചക്കറി വിലയിൽ കുറവുണ്ടായത്. പച്ചമാങ്ങ അടക്കമുള്ള ചില ഇനങ്ങൾ ഒഴിച്ചുനിർത്തിയാൽ നേരത്തേയുണ്ടായിരുന്ന വിലയിലേക്ക് എല്ലാസാധനങ്ങളും എത്തി. ഇതോടെ ഹോട്ടലുകളിലെ സാമ്പാറിലും അവിയലിലുമൊക്കെ കഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. മഴക്കെടുതിയുടെ പേരില്‍ കുതിച്ചുയര്‍ന്ന തമിഴ്‌നാട് പച്ചക്കറിയുടെ വില താഴ്ന്നു തുടങ്ങിയതാണ് വിപണിക്ക് ആശ്വാസമായത്. നാടന്‍ പച്ചക്കറികള്‍ വീണ്ടും മാര്‍ക്കറ്റിലേക്ക് വലിയതോതിൽ വന്നതും വിപണിയിൽ പ്രതിഫലിച്ചു. പയര്‍, പാവക്ക, കോവക്ക, വെള്ളരി, പടവലങ്ങ എന്നിവ പ്രാദേശിക വിപണികളില്‍നിന്ന് വലിയതോതിൽ വിപണിയിലേക്ക് എത്തുന്നുണ്ട്. നാടന്‍ പച്ചക്കറികളുടെ വരവ് തുടരുന്ന സാഹചര്യത്തിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടില്‍നിന്ന് കൂടുതലായി പച്ചക്കറികൾ എത്തുന്നുണ്ടെന്നും ഇവർ പറയുന്നു. നേരത്തേ നൂറും കടന്നു മുന്നേറിയ തക്കാളി വില 30- 40 രൂപയിലെത്തി. എന്നാല്‍, കാരറ്റ് വിലയില്‍ കാര്യമായ മാറ്റം ഇല്ല. കാരറ്റിന് ഇപ്പോഴും ചില്ലറ വില ചിലയിടങ്ങളില്‍ 80-90 എന്ന നിലയിലാണ്. ഇതിനിടയിലും പച്ചമാങ്ങ വില ഉയർന്ന നിലയിലാണ്. 129-139 വരെയാണ് പലരും കിലോക്ക് ഇടാക്കുന്നത്. എന്നാൽ, കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 170 രൂപ വരെയായി ഉയർന്നിരുന്നു. ബീറ്റ്റൂട്ടിനു 50 രൂപയും പാവക്ക 45 രൂപയുമാണ് ചില്ലറ വില. പാവക്കക്ക് ഒരു ഘട്ടത്തില്‍ സെഞ്ചുറിക്ക് അടുത്തെത്തിയിരുന്നുന്നെങ്കിലും ഇപ്പോൾ കുറഞ്ഞു. പടവലം, വെള്ളരി, പയര്‍ എന്നിവയുടെയും വിലയും താഴ്ന്നിട്ടുണ്ട്. മുരിങ്ങക്ക വില ഇപ്പോഴും സെഞ്ചുറി കടന്നാണ് നിൽപ്. ഒരു മാസം മുമ്പ് മുരിങ്ങക്ക വില 400 രൂപ കടന്നിരുന്നു. ഇതിപ്പോൾ 170-200 രൂപയിലെത്തിയിട്ടുണ്ട്. നാടന്‍ മുരങ്ങക്ക വന്നുതുടങ്ങുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍. എന്നാൽ, പച്ചക്കറി വില കുറയുമ്പോഴും മത്സ്യവില ഉയര്‍ന്ന് നിൽക്കുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്. ചെറുപ്പവലുപ്പ വ്യത്യാസമില്ലാതെ മീനുകള്‍ക്കെല്ലാം ഉയർന്ന വിലയാണ്. വരവ് കുറഞ്ഞതാണ് വില വര്‍ധനക്ക് കാരണമായി വ്യാപാരികള്‍ പറയുന്നത്. lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.