ശരം കുത്തി ഇക്കുറി വിജനം

ശബരിമല: ശബരിമല തീർഥാടനത്തിനെത്തുന്ന കന്നി അയ്യപ്പന്‍മാര്‍ കൊണ്ടുവരുന്ന ശരക്കോലുകള്‍ കുത്തി ​വെക്കുന്ന സ്ഥലമായ ശരംകുത്തി ഇക്കുറി വിജനം. മണ്ഡലകാലമാരംഭിച്ച് പകുതി പിന്നിടുമ്പോൾ തന്നെ ശരങ്ങളാൽ നിറയുന്നതായിരുന്നു ശരം കുത്തിയിലെ പതിവ് കാഴ്ച. മണ്ഡലകാലം അവസാനിക്കാൻ ദിനങ്ങൾ ബാക്കി നിൽക്കുമ്പോഴും പരമ്പരാഗത പാതയായ നീലിമല വഴി തീർഥാടകരെ കയറ്റിവിടാത്തതാണ് ശരംകുത്തി വിജനമാകാന്‍ ഇടയാക്കിയത്. ശബരിമല തീർഥാടനത്തിൽ ഏറെ ഐതിഹ്യപ്പെരുമയുള്ള ഇടമാണ് ശരംകുത്തി. കെട്ടുനിറയ്ക്കുന്ന സ്ഥലത്തുനിന്നും കൂടാതെ പമ്പ, എരുമേലി എന്നിവിടങ്ങളില്‍നിന്നും ശരക്കോല്‍ വാങ്ങി എത്തുന്ന കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയിലെത്തി നടപ്പാതയുടെ അരികിലുള്ള ആല്‍മരത്തില്‍ ശരംകുത്തുകയും മരത്തെ വണങ്ങിയും തൊട്ടു തൊഴുതുമാണ് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തുന്നത്. ശബരിമല യാത്രയിലെ ആറാമത്തെ കോട്ടയായാണ് ശരംകുത്തി അറിയപ്പെടുന്നത്. കാട്ടുകൊള്ളക്കാരന്‍ ഉദയന‍ൻെറ മറവപ്പടയെ തോല്‍പ്പിച്ചെത്തിയ അയ്യപ്പനും സംഘവും കൈവശമുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ചതി‍ൻെറ ഓർമയ്ക്കാണ് അയ്യപ്പന്മാര്‍ ഇവിടെ ശരക്കോല്‍ കുത്തുന്നത്. എന്നാല്‍, ഇത്തവണ ഈ ആചാരങ്ങളൊന്നും നടത്താതെയാണ് തീർഥാടകര്‍ സ്വാമി അയ്യപ്പൻ റോഡ് വഴി ദര്‍ശനത്തിനെത്തുന്നത്. സ്വാമി അയ്യപ്പൻ റോഡ് വഴി എത്തുന്ന തീർഥാടകർ വഴിയരികിലെ ഏതെങ്കിലും വൻ വൃക്ഷങ്ങൾക്ക് ചുവട്ടിൽ ശരക്കോൽ കുത്തി മല ചവിട്ടുന്നതാണ് നിലവിലെ സ്ഥിതി. പടം: PTG100sramkuthy ഒരു ശരംപോലും കുത്താതെ വിജനമായ ശരംകുത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.