ഏറ്റുമാനൂര്‍ മങ്കര കലുങ്കിന് സമീപം പോളിഹൗസിലെ കൃഷി വിളവെടുപ്പ് മന്ത്രി പി. പ്രസാദ്
ഉദ്ഘാടനം ചെയ്യുന്നു
ഏറ്റുമാനൂർ: സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നെല്ല് സംഭരണ നടപടികള്‍ക്ക് പാലക്കാട് തുടക്കം കുറിച്ചതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ ജില്ലയിലെ ഏറ്റവും വലിയ പോളിഹൗസിലെ കാര്‍ഷിക വിളകളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുകയും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നെല്ല് സംഭരണം ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഏറ്റുമാനൂര്‍-പാലാ റോഡിലെ മങ്കര കലുങ്കിന് സമീപം നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. കാര്‍ഷിക രംഗത്ത് നവീന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഏറ്റുമാനൂര്‍ കൃഷിഭവന്റെ സഹായത്തോടെയാണ് റൂട്ട്സ് ആന്‍ഡ് ഗ്രീന്‍സ് ഓര്‍ഗാനിക് ഫാം പോളിഹൗസ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍, മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ (എം.ഐ.ഡി.എച്ച്) 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പോളിഹൗസ് നിര്‍മിച്ചത്.
നഗരസഭ അധ്യക്ഷന്‍ ടോമി കുരുവിള, ഉപാധ്യക്ഷ പുഷ്പ വിജയകുമാര്‍, വികസന സമിതി അധ്യക്ഷ ബിബിന്‍ ബാബു, നഗരസഭാംഗം മേരിക്കുട്ടി ജോസഫ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ സജി ജോണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സി. ജോ ജോസ്, ജില്ല ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ലെന്‍സി തോമസ്, ഏറ്റുമാനൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ജ്യോതി, ഏറ്റുമാനൂര്‍ കൃഷി ഓഫിസര്‍ ജോസ്ന കുര്യന്, ആത്മ പ്രോജക്ട് ഡയറക്ടര്‍ മിനി ജോര്‍ജ്, കര്ഷകന് ആര്. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.