ദലിത് ന്യൂനപക്ഷ അപരവത്കരണം സ്വാതന്ത്ര്യത്തിനുമേലുള്ള കരിനിഴൽ -ജമാഅത്ത് കൗൺസിൽ

കോട്ടയം: ദലിത് ന്യൂനപക്ഷ വിഭാഗങ്ങൾ അപരവത്കരണം നേരിടേണ്ടിവരുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യം വേദനജനകമാണെന്നും അത് സ്വാതന്ത്ര്യത്തിന്റെ മേലുള്ള കരിനിഴലാണെന്നും കേരള മുസ്ലിംജമാ അത്ത് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ്. ഭീകരബന്ധം എന്ന ആരോപണം ഉയർത്തി സ്വന്തം ജനതയോട് വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന സംഘ്പരിവാർ ഭരണകൂടം ന്യൂനപക്ഷ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികളാണ് തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. ദേശീയ പതാക നവമാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചർ ആക്കുന്നതു മാത്രമല്ല ജാതിമത ചിന്തകൾക്കതീതമായി ഓരോ പൗരനും ജീവനും സ്വത്തിനും സുരക്ഷിതത്വവും സംരക്ഷണവും പരസ്പരം ഉറപ്പുവരുത്തുമ്പോൾ മാത്രമേ സ്വാതന്ത്ര്യം പൂർണമാവുകയുള്ളൂവെന്നും യോഗം കൂട്ടിച്ചേർത്തു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കമാൽ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം.ബി. അമീൻഷാ അധ്യക്ഷതവഹിച്ചു. വി.ഒ. അബു സാലി, തമ്പികുട്ടി പാറത്തോട്, ടിപ്പു മൗലാന, ടി.സി. ഷാജി, എൻ.എ. ഹബീബ്, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.