അനീഷിനുവേണ്ടി പൂഞ്ഞാർ തെക്കേക്കര കൈകോർക്കുന്നു

മകന് വൃക്ക നൽകുന്നത് 70 വയസ്സ് കഴിഞ്ഞ പിതാവ് ഈരാറ്റുപേട്ട: ഇരുവൃക്കയും തകരാറിലായ അനീഷ്‌കുമാർ ചെങ്ങനാട്ടിനായി (34) പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കരുതലിന്‍റെ കാവലാളാകുന്നു. 2018ൽ പഞ്ചായത്തിൽ രൂപവത്കരിച്ച ജീവൻ രക്ഷാസമിതി നേതൃത്വത്തിലാണ് 'കാരുണ്യ സ്പർശം - പൊതുധനസമാഹരണം' എന്ന പേരിൽ ഒരു ഗ്രാമം മുഴുവൻ ഒന്നിക്കുന്നത്. വയോധികരായ മാതാപിതാക്കളുടെ ഏക ആശ്രയമായ അനീഷ്, പാതാമ്പുഴയിലെ ഓട്ടോ ഡ്രൈവറാണ്. ആകസ്മികമായി ഇരുവൃക്കയും തകരാറിലായി ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തുന്നു. ജീവിതത്തിനും മരണത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന അനീഷിന് വൃക്കദാനം ചെയ്യുന്നത് 70 വയസ്സ് കഴിഞ്ഞ പിതാവ് രാജപ്പൻ നായരാണ്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ. വൃക്ക ദാതാവിന് പ്രായം 70 കഴിഞ്ഞതിനാൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ ശസ്ത്രക്രിയക്ക് തയാറാകാഞ്ഞതോടെ സ്വകാര്യ ആശുപത്രിയെ സമീപിക്കുകയായിരുന്നു. ശസ്ത്രക്രിയക്കും മരുന്നുകൾക്കും മൂന്നുമാസത്തെ ആശുപത്രി വാസത്തിനും തുടർചികിത്സക്കുമായി 15 ലക്ഷം രൂപ വേണ്ടിവരും. ചികിത്സക്കും പരിശോധനക്കുമായി ഇതിനകം നാലുലക്ഷം രൂപ ചെലവായി. ഒറ്റ ദിവസം അഞ്ചുമണിക്കൂർകൊണ്ട് 15 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം അഞ്ചിനു രാവിലെ ഒമ്പതു മുതൽ രണ്ടുവരെ വാർഡുതല പ്രവർത്തകർ വീടുകളിൽ എത്തുമെന്ന് ജീവൻ രക്ഷ സമിതി ജനറൽ കൺവീനർ ബൈജു ജേക്കബ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.