ചിറ്റയം-വീണ പോര്; 'എന്റെ കേരളം' മേള സമാപന ചടങ്ങ് സി.പി.ഐ ബഹിഷ്കരിച്ചു

പത്തനംതിട്ട: ഇടതു സർക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ല സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശന വിപണന മേള സമാപന ചടങ്ങ് സി.പി.ഐ ബഹിഷ്കരിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോർജിന്‍റെ സമീപനത്തോടുള്ള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ നിലപാടിനെ പിന്തുണച്ചാണ് ബഹിഷ്കരണം. മന്ത്രി വീണ ജോർജ് ഉദ്ഘാടകയായ ചടങ്ങിലേക്ക് ചിറ്റയം ഗോപകുമാറിനെ കൂടാതെ സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയനെയും സി.പി.ഐക്കാരനായ അടൂർ നഗരസഭ ചെയർമാൻ ഡി. സജിയെയും ക്ഷണിച്ചിരുന്നു. എന്നാൽ, ആരും എത്തിയില്ല. നേരത്തേ തീരുമാനിച്ച ചില പരിപാടികൾ മൂലമാണ് വിട്ടുനിൽക്കുന്നതെന്ന് പറഞ്ഞ ചിറ്റയം, ആശംസ അറിയിക്കാൻ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവിലെ തീരുമാനപ്രകാരമാണ് ജില്ല സെക്രട്ടറിയടക്കം വിട്ടുനിന്നത്. മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ മന്ത്രി വീണ ജോർജ് ക്ഷണിച്ചില്ലെന്ന് ചിറ്റയത്തിന്‍റെ പരസ്യവിമർശനത്തോടെയാണ് നേതാക്കളുടെ കുറച്ചുകാലമായുള്ള ശീതസമരം മറ നീക്കി പുറത്തുവന്നത്. വീണക്ക് പിന്തുണയുമായി സി.പി.എം ജില്ല സെക്രട്ടറി രംഗത്തെത്തിയതോടെ മറുപടി നൽകി സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയനും തിരിച്ചടിച്ചു. രണ്ട് നേതാക്കളും ഇടതുമുന്നണി നേതൃത്വത്തിന് പരാതി നൽകിയിരിക്കെയായിരുന്നു ഇത്. തർക്കം തീർക്കാൻ 22ന് ജില്ലതലത്തിൽ ചർച്ച നടത്താനിരിക്കെയാണ് ഇപ്പോൾ സർക്കാർ ആഘോഷത്തിന്‍റെ പരിപാടി തന്നെ പ്രധാന ഘടകകക്ഷി ബഹിഷ്കരിച്ചത്. ഇതിനോട് പ്രതികരിക്കാൻ വീണ ജോർജ് തയാറായില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ അനുയായികൾ ചിറ്റയത്തിനെതിരെ രംഗത്തുണ്ട്. വിഷയം സംസ്ഥാനതലത്തിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടിലാണ് സി.പി.ഐ. പ്രശ്ന പരിഹാരം ഉണ്ടാകുന്നതുവരെ ജില്ലയിലെ സർക്കാർ പരിപാടിയിൽനിന്ന് വിട്ടുനിൽക്കാനാണ് ചിറ്റയം ഗോപകുമാറിന്‍റെ തീരുമാനം. മന്ത്രിസഭ വാർഷികാഘോഷങ്ങളടക്കം ഇതു ബാധകമാണെന്ന്  ചിറ്റയം അറിയിച്ചു. മറ്റൊരു സംഭവത്തിൽ ചൊവ്വാഴ്ച നടക്കേണ്ട പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പുതുകുളങ്ങര പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു. മന്ത്രി വീണ ജോർജിനെ അധ്യക്ഷയാക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി ചടങ്ങ് ബഹിഷ്കരിക്കുമെന്നതിനാലാണ് ഇത്. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനെയാണ് അധ്യക്ഷനാക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.