ക്ഷേത്രങ്ങളിലെ വരുമാനം സർക്കാർ എടുക്കുന്നു എന്നത് കുപ്രചാരണം -അഡ്വ. കെ. അനന്തഗോപൻ

ചങ്ങനാശ്ശേരി: കേരളത്തിൽ ക്ഷേത്ര സ്വത്തുക്കളും അതിന്‍റെ വരുമാനവും സർക്കാർ എടുക്കുകയാണ് എന്ന് ചില കേന്ദ്രങ്ങൾ ബോധപൂർവം കുപ്രാചരണങ്ങൾ നടത്തുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്തിന്‍റെ പ്രാദേശിക വികസനഫണ്ടിൽനിന്ന് ആറുലക്ഷം രൂപ മുടക്കി തൃക്കൊടിത്താനം ക്ഷേത്രത്തിന്‍റെ കിഴക്കേനടയിൽ നിർമിച്ച ഹൈമാസ് ലൈറ്റിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പകുതിയിലധികവും സ്വയംപര്യാപ്തത നേടാത്ത ക്ഷേത്രങ്ങളാണ്. ഈ ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നത് സർക്കാറാണ്. കോവിഡ് കാലത്ത് 328 കോടിയിലധികം രൂപയാണ് ക്ഷേത്രങ്ങളെ സംരക്ഷിക്കുവാനും ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി സർക്കാർ വിതരണം ചെയ്തത്. വസ്തുത ഇതായിരിക്കെ ചില നിക്ഷിപ്ത താൽപര്യക്കാർ ഹിന്ദുക്കളുടെ പേരും പറഞ്ഞ് സർക്കാറിനെതിരെ കുപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു സുജിത് അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ ദീപ ഉണ്ണികൃഷ്ണൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. രാജു, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എൻ. സുവർണകുമാരി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി. രഞ്ജിത്, ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് ബി. രാധാകൃഷ്ണമേനോൻ, സെക്രട്ടറി അജീഷ് കുമാർ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.