കൊല്ലം ചെമ്മാമുക്കിൽ ഉപയോഗശൂന്യമായ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ അറസ്റ്റിലായ പ്രതി നാസുവിനെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത്
എത്തിച്ചപ്പോൾ
കൊല്ലം: ഉപയോഗശൂന്യമായ റെയിൽവേ ക്വാർട്ടേഴ്സിൽ കൊറ്റങ്കര മാമൂട് പുളിമൂട്ടിൽ വീട്ടിൽ താമസിക്കുന്ന ഉമ പ്രസന്നനെ (32) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ അഞ്ചൽ സ്വദേശി നാസുവിനെ റിമാൻഡ് ചെയ്തു. ഉമയും നാസുവും ആദ്യം കണ്ടുമുട്ടിയ കൊല്ലം ബീച്ച്, റെയിൽവേ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ നാസുവിനെ എത്തിച്ച് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തി.
സംഭവത്തെക്കുറിച്ച് നാസുവിന്റെ മൊഴി ഇങ്ങനെ: ഡിസംബർ 29ന് വൈകീട്ട് നാലോടെ കൊല്ലം ബീച്ചിൽവെച്ച് ഉമ പ്രസന്നനെ പരിചയപ്പെട്ടു. അവിടെ നിന്ന് അഞ്ചോടെ റെയിൽവേ സ്റ്റേഷൻ ചെമ്മാംമുക്ക് റോഡിൽ ഭാരതരാജ്ഞി പള്ളിക്ക് എതിർവശത്തുള്ള റെയിൽവേ ക്വാട്ടേഴ്സിൽ എത്തിച്ചു.
അവിടെവെച്ച് ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഉമക്ക് അപസ്മാരം വന്നു. ഉച്ചത്തിലുള്ള നിലവിളി കേട്ട് ആരെങ്കിലും വരുമെന്ന് ഭയന്ന് താൻ രക്ഷപ്പെട്ടു. പിന്നീട് രാത്രി മടങ്ങിയെത്തി നോക്കിയപ്പോൾ ശ്വാസം ഉണ്ടായിരുന്നില്ല. പിന്നീട് മരിച്ചെന്ന് ഉറപ്പാക്കാൻ ബ്ലേഡ് കൊണ്ട് നെഞ്ചിലും നെറ്റിയിലും വരഞ്ഞ് നോക്കിയശേഷം സ്ഥലം വിട്ടു. തൊട്ടടുത്ത ദിവസങ്ങളിലും ക്വാർട്ടേഴ്സിൽ കയറി മൃതദേഹം പരിശോധിച്ചു. 31ന് രാത്രി തന്റെ വീട്ടിലേക്ക് മടങ്ങിയെന്നും നാസുവിന്റെ മൊഴിയിൽ പറയുന്നു.
അതേസമയം, ശ്വാസകോശത്തിൽ ഭക്ഷണം കുരുങ്ങിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതുകൊണ്ട് നാസുവിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. നാസുവിനെതിരെ കൊലപാതകം, ബലാത്സംഗം, ഉമയുടെ ഫോൺ എടുത്തുകൊണ്ടു പോയതിന് മോഷണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കടയ്ക്കൽ സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ പ്രതിയാണ് നാസു. കൊല്ലം റെയിൽവേ ഗുഡ്സ് ഷെഡിൽനിന്ന് ഇരുമ്പ് കമ്പി മോഷ്ടിച്ചതിന് പിടിയിലായി ഒന്നരവർഷം തടവിൽ കഴിഞ്ഞിട്ടുണ്ട്. അഞ്ചലാണ് സ്വദേശമെങ്കിലും കൂടുതൽ സമയവും കൊല്ലം നഗരത്തിൽ കറങ്ങി നടക്കുന്നതാണ് പതിവ്. നാസുവിന് കാര്യമായി സുഹൃത്തുക്കളില്ല.
കിലോമീറ്ററുകളോളം നടക്കുന്ന ഇയാൾ കൊല്ലത്തുനിന്ന് അഞ്ചലിലേക്ക് നടന്ന് പോയെന്നാണ് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞമാസം 29 മുതലാണ് ഉമയെ കാണാതായത്. രണ്ടുവർഷം മുൻപ് ഭർത്താവ് മരിച്ച യുവതി നേരത്തെ ലോട്ടറിക്കച്ചവടക്കാരിയായിരുന്നു. രണ്ട് മാസം മുമ്പ് സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിക്ക് ചേർന്നിരുന്നു.
വീട്ടിൽനിന്ന് ജോലിക്ക് പോയ ഉമ തിരികെ എത്താതിരുന്നതോടെ പ്രാഥമിക അന്വേഷണങ്ങൾക്കുശേഷം 31ന് മാതാവ് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടയിൽ 31ന് പുലർച്ച കൊട്ടിയം പൊലീസിന്റെ പട്രോളിങ്ങിനിടയിൽ പുന്തലത്താഴത്തുവെച്ച് കടയുടെ മറവിൽ ഒളിക്കാൻ ശ്രമിച്ച നാസുവിനെ പിടികൂടി.
നാസുവിന്റെ കൈവശമുണ്ടായിരുന്ന ഫോൺ പിടിച്ചെടുത്തശേഷം തൊട്ടടുത്ത ദിവസം വിട്ടയച്ചു. ഈ ഫോണാണ് ഉമയുടെ മരണത്തിന് പിന്നിൽ നാസുവായിരിക്കാമെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്.
ഫോൺ ഉമയുടേതാണെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചു. ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടത് ഉമയാണെന്ന് ബുധനാഴ്ച തിരിച്ചറിഞ്ഞതോടെ അഞ്ചലിലെ വീട്ടിൽനിന്ന് നാസുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു . സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപമുണ്ട്. കാണാതായ സ്ത്രീയുടെ ഫോണുമായി ഒരാളെ സംശയകരമായ സാഹചര്യത്തിൽ പിടികൂടിയിട്ടും പൊലീസ് വിട്ടയച്ചുവെന്നതാണ് വിമർശനമുയർത്തുന്നത്.
കൂടുതൽ അന്വേഷണം നടത്തുകയോ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്തുകയോ ചെയ്യാതെ പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.