കോൺക്രീറ്റ് പാളികൾ അടർന്ന് അപകടാവസ്ഥയിലായ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
കൊല്ലം: കോഴിക്കോട് പഴകിയ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് വീണ് നാല് ജീവനുകൾ നഷ്ടമായ വാർത്ത കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിൽക്കുന്നവർ കേട്ടത് വർധിച്ച ചങ്കിടിപ്പോടെ. ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ബലക്ഷയം സംഭവിച്ച കെട്ടിടത്തിലാണ് ജില്ലയുടെ ആസ്ഥാന കേന്ദ്രത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത് എന്നത് വർഷങ്ങളായി ആശങ്കയുയർത്തുന്നതാണ്. പുതിയ ബസ് സ്റ്റാൻഡ് എന്ന സ്വപ്നം നീണ്ടു പോകുമ്പോൾ ജീവൻ കൈയിൽ പിടിച്ച് നൂറുകണക്കിന് ജീവനക്കാരും ആയിരക്കണക്കിന് യാത്രക്കാരുമാണ് ദിനംപ്രതി കൊല്ലം ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.
രണ്ട് നില കെട്ടിടത്തിന്‍റെ താഴത്തെ നില മുതൽ മുകളിലെ നിലവരെയും വർഷങ്ങളായി ശോച്യാവസ്ഥയിലാണ്. മേൽക്കൂരയിലെ പ്ലാസ്റ്ററിങ് ഇളകിവീണ് മെറ്റൽ കമ്പികൾ തെളിഞ്ഞുകാണുന്ന സൺഷെഡ് ഉൾപ്പെടെയുള്ള സ്ഥലത്താണ് ആളുകൾ ബസ് കാത്തുനിൽക്കുന്നത്. കൂടുതൽ ബലക്ഷയമുള്ള സ്ഥലത്തേക്ക് ആളുകൾ കടക്കാതിരിക്കാൻ കെട്ടിത്തിരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കെട്ടിടം മുഴുവൻ അപകടാവസ്ഥയിലുള്ളിടത്ത് കെട്ടിത്തിരിച്ചാലും എന്ത് പ്രയോജനമെന്ന ചോദ്യമാണ് യാത്രക്കാരും ജീവനക്കാരും ഉയർത്തുന്നത്. ഇടക്കിടക്ക് കോൺക്രീറ്റ് ഭാഗങ്ങൾ ഇളകിവീഴുന്നതിനിടയിലാണ് രണ്ടാംനിലയിലെ ഓഫിസ് ഉൾപ്പെടെ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. അപകടാവസ്ഥ കൂടാതെയാണ് തികച്ചും വൃത്തിഹീനമായ അന്തരീക്ഷവും. ശുചിമുറി പൊട്ടിയൊലിക്കുന്ന സ്ഥിതിയിലാണെന്ന് ജീവനക്കാർ പരാതി പറഞ്ഞ് മടുത്തിരിക്കുന്നു.
പുതിയ ബസ് സ്റ്റാൻഡ് എന്ന ‘സ്വപ്നപദ്ധതി’ കാലം കുറേ ആയി കൊല്ലം ജനത കേട്ടുകൊണ്ടിരിക്കുകയാണ്. 100 കോടിയുടെ പദ്ധതി നിലവിലെ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നിടത്ത് വരുമെന്ന് ധനമന്ത്രിയും മുൻ ഗതാഗത മന്ത്രിയും ഉൾപ്പെടെ പ്രഖ്യാപിച്ചതിനും വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഒന്നും നടക്കാതെ വന്നതോടെ സമീപത്തെ ഗാരേജ് സ്ഥിതി ചെയ്യുന്ന പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ എം. മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പുറപ്പെട്ടിട്ടും കാലംകുറേ ആയിരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ബസ് സ്റ്റാൻഡിന് കല്ലിടാനുള്ള ശ്രമം നടക്കുമ്പോഴും നിർമാണം ആരംഭിച്ചാലും നാശോന്മുഖമായ കെട്ടിടത്തിൽനിന്ന് ഉടനെയൊന്നും മോചനമുണ്ടാകില്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.