ചിന്നക്കടയിലെ റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ കോർപറേഷൻ ജീവനക്കാർ നീക്കംചെയ്യുന്നു
കൊല്ലം: നഗരറോഡുകളിലെ ഡിവൈഡറുകളിൽ അപകടഭീഷണിയുയർത്തി അനധികൃതമായി സ്ഥാപിച്ചിരുന്ന നൂറുകണക്കിന് പരസ്യബോർഡുകൾ ഒടുവിൽ ‘ഇളകി’. അനധികൃത ബോർഡുകൾ അടിയന്തരമായി നീക്കണമെന്ന് പുതിയ കോർപറേഷൻ ഭരണസമിതി അധികാരമേറ്റശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ എടുത്ത തീരുമാനം മാസങ്ങൾക്ക് ശേഷം നടപ്പായി.
പരസ്യബോർഡുകൾ സ്ഥാപിക്കാൻ കരാറെടുത്ത കമ്പനി അനധികൃതമായും അപകടകരമായും ബോർഡുകൾ സ്ഥാപിച്ചു എന്ന് ചൂണ്ടിക്കാട്ടി ആണ് നീക്കാൻ നടപടി തുടങ്ങിയത്. എന്നാൽ, തുടർന്നുള്ള കൗൺസിൽ യോഗങ്ങളിലും നിരന്തരം നിർദേശം വന്നിട്ടും ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോയതോടെ കരാർ കമ്പനി തൽസ്ഥിതി തുടരാൻ സ്റ്റേ ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. സ്റ്റേ അനുവദിച്ച കോടതി, വിഷയത്തിൽ സിവിൽ കോടതിയെ സമീപിക്കാനും കമ്പനിയോട് നിർദേശിച്ചു. എന്നാൽ, സ്റ്റേക്കെതിരെ കോടതിയെ സമീപിച്ച കോർപറേഷൻ, കരാർ വ്യവസ്ഥകൾ പാലിക്കാതെ ആണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് ബോധിപ്പിച്ചു. സിവിൽ കോടതിയെ സമീപിക്കാൻ കമ്പനിക്ക് അനുവദിച്ച സമയവും കഴിഞ്ഞതോടെ സ്റ്റേ നീക്കി ഹൈകോടതി കോർപറേഷന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെയാണ് വ്യാഴാഴ്ച ചിന്നക്കടയിലെ ഡിവൈഡറുകളിലിരുന്ന ബോർഡുകൾ കോർപറേഷൻ ജീവനക്കാർ എത്തി നീക്കിയത്.
കലക്ടറേറ്റ് മുതൽ കപ്പലണ്ടിമുക്ക് വരെ ഡിവൈഡറുകളിൽ കുറുകെ സ്ഥാപിച്ച നൂറുകണക്കിന് ബോർഡുകളാണ് അനധികൃതമായി ഉണ്ടായിരുന്നത്. ഇതുൾപ്പെടെ നഗരത്തിലെ മറ്റ് ഡിവൈഡറുകളിൽ അനധികൃതമായി ഉള്ളവയെല്ലാം നീക്കി. സുരക്ഷിതമായി വാഹന-കാൽനടയാത്ര ഉറപ്പുവരുത്തുന്ന തരത്തിൽ ഡിവൈഡറുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് പുതിയ കരാർ ഉടൻ വിളിക്കുമെന്ന് മേയർ എ.കെ.ഹഫീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.