അനീഷ്
കൊല്ലം: ഏഴ് വയസ്സുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 40 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ക്യൂ.എസ്.എസ് വെളിച്ചം നഗർ 86ൽ അനീഷി(37) നെയാണ് കൊല്ലം ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷൽ ജഡ്ജി എ. സമീർ ശിക്ഷിച്ചത്. 2019 ജൂൺ രണ്ട് മുതൽ പല ദിവസങ്ങളിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. പ്രതിയുടെ ഭീഷണിയിൽ പെൺകുട്ടി വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയിൽ നിന്ന് പീഡനവിവരം മനസ്സിലാക്കിയ സുഹൃത്ത് വിവരം പെൺകുട്ടിയുടെ സഹോദരനെ അറിയിച്ചതോടെ സി.ഡബ്ല്യു.സിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പള്ളിത്തോട്ടം പൊലീസ് അതിജീവിതയുടെ മൊഴിയിൽ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് അന്നത്തെ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആയിരുന്ന ദേവരാജന്റെ നിർദേശപ്രകാരം എസ്.ഐ പി. പ്രദീപാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ഇവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ കൃഷ്ണകുമാർ, അനിലാകുമാരി, സജയൻ, രാധാകൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘം ശാസ്ത്രീയ തെളിവുകളും മറ്റ് അനുബന്ധ തെളിവുകളും ശേഖരിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് കുറ്റകൃത്യങ്ങൾ കോടതിയിൽ തെളിയിക്കാൻ സഹായകമായത്.
കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്തദിവസം തന്നെ പ്രതിയെ പിടികൂടിയെങ്കിലും മൂന്ന് മാസം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് 2024 സെപ്റ്റംബറിൽ ഇയാൾ പിടിയിലായെങ്കിലും വീണ്ടും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപോയി. തുടർന്ന് പള്ളിത്തോട്ടം ഇൻസ്‌പെക്ടർ സജിയുടെ നേതൃത്വത്തിൽ എസ്.ഐ നജീബ്, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ അഭിലാഷ്, സജിത്ത്, വിനീത് എന്നിവരടങ്ങിയ സംഘം ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സരിത ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.